Saturday, August 22, 2026

അഭിമുഖം എം.കെ.ഹരികുമാർ /കെ.ജി. മഹേന്ദ്രകുമാർ

 






വിമർശനത്തിന്റെ വഴിത്തിരിവ് 


# എം.കെ. ഹരികുമാർ രചിച്ച ഉത്തരാധുനികത മരിച്ചു, ഉത്തര- ഉത്തരാധുനികത എന്നീ പുസ്തകങ്ങൾ വിമർശന,സാംസ്കാരിക ചിന്തകളെ പുതിയ ദിശയിലേക്ക് നയിക്കുകയാണ്. ആവർത്തനവിരസമായ വിഷയങ്ങളിൽ തളം കെട്ടിക്കിടന്ന മലയാളസാഹിത്യത്തിൽ ഈ കൃതികൾ ചെലുത്തുന്ന സ്വാധീനം വലുതാണ്. എഴുത്തിൽ അമ്പതാം വർഷത്തിലേക്ക് കടക്കുന്ന എം.കെ.ഹരികുമാറിൻ്റെ  സാഹിത്യജീവിതത്തെയും ഈ കൃതികൾ പുതിയ ദർശനം കൊണ്ട് ആഴമുള്ളതാക്കുകയാണ്. ഹരികുമാറിന്റെ 'അക്ഷരജാലകം' എന്ന പ്രതിവാരപംക്തി ഇരുപത്തിയൊൻപതാം വർഷത്തിൽ എത്തിയിരിക്കുന്നു. ആശയങ്ങളെ അഗാധമായി സമീപിക്കുന്ന ഇങ്ങനെയൊരു പംക്തി ഇന്ത്യയിൽ തന്നെയില്ല. ഈ സന്ദർഭത്തിൽ തന്റെ ചിന്താപരമായ പരിവർത്തനത്തെക്കുറിച്ചും ജീവിതനിരീക്ഷണത്തെക്കുറിച്ചും ഹരികുമാർ സംസാരിക്കുന്നു.





കെ.ജി.മഹേന്ദ്രകുമാർ : താങ്കൾ ബഹുമുഖമായ തലങ്ങളിൽ ഇടപെടുന്ന ഒരു വിമർശകനാണ്. ഒരു സാഹിത്യവിമർശകനെക്കുറിച്ചുള്ള സങ്കല്പത്തെ താങ്കൾ വിപുലീകരിച്ചു എന്ന് പറയാം .താങ്കളുടേത് ബഹുമുഖവിമർശനമാണ്. കഥ,കവിത, നോവൽ ,സിനിമ ,തത്വചിന്ത , കോളമെഴുത്ത്, ഇൻറർനെറ്റ് ,സയൻസ്, സംസ്കാരം, ആത്മീയത, ആധുനികത, ഉത്തരാധുനികത ,ഉത്തര- ഉത്തരാധുനികത ,നവാദ്വൈതം, സമൂഹമാധ്യമങ്ങൾ, ചരിത്രം, മതം, വേദാന്തം ,ദർശനം ,രാഷ്ടീയം ,കല തുടങ്ങിയ സമസ്തമേഖലകളെയും ഉൾക്കൊള്ളുകയും വിമർശിക്കുകയും ചെയ്യുന്ന താങ്കളെപ്പോലെ വേറൊരു വിമർശകൻ മലയാളസാഹിത്യത്തിലില്ല.   അതുകൊണ്ടാണ് താങ്കളെ ബഹുമുഖ വിമർശകൻ എന്ന് വിശേഷിപ്പിച്ചത്.  താങ്കൾക്ക് ഒരു മാധ്യമത്തിൽ ഒതുങ്ങാനാവില്ല. കവിതയുടെയും  നോവലിൻ്റെയും മേഖലയിൽ മാത്രം വിമർശനബുദ്ധിയെ ഒതുക്കാൻ താങ്കൾക്കാവില്ല. താങ്കൾ ഒരു ബഹുസ്വരപ്രതിഭാസമാണ്. താങ്കൾ എല്ലാത്തിലും തത്വചിന്താപരമായ പരിവേക്ഷണം നടത്തുന്നു. ഉത്തരാധുനികത മരിച്ചു എന്ന പ്രഖ്യാപനം നമ്മുടെ അക്കാദമിക് മേഖലയ്ക്ക് ഒരു ഷോക്കാണ്. അതിന് പുറമേയാണ് ഉത്തര- ഉത്തരാധുനികത എന്ന പുതിയ ലോകത്തെക്കുറിച്ച് സവിസ്തരം തെളിവുകളോടെ എഴുതുന്നത് .താങ്കളെ ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ വിമർശകൻ എന്ന് പ്രസാധകർ വിളിച്ചത് അന്വർത്ഥമായി. സാഹിത്യത്തിൻ്റെ വിവിധ മേഖലകളെ ഏറ്റവും സർഗാത്മകമായി താങ്കൾ സമീപിക്കുക മാത്രമല്ല അവിടെയെല്ലാം പരിവർത്തനമുണ്ടാക്കുന്ന ആശയങ്ങളുടെ ചലനങ്ങളുണ്ടാക്കുകയും ചെയ്തു. നവാദ്വൈതം, സ്യൂഡോറിയലിസം, ആത്മായനങ്ങളുടെ ഖസാക്ക് , അക്ഷരജാലകം എന്നിവ ഉദാഹരണം. ഖസാക്കിൻ്റെ ഇതിഹാസം , ഗോവർദ്ധന്റെ യാത്രകൾ തുടങ്ങിയ കൃതികളുടെ ചരിത്രപരമായ വായന, പ്രതിവാര പംക്തിയിലൂടെ സജീവമായി സമകാലവിമർശനത്തിൽ നിലനിൽക്കുക, തത്വചിന്താപരമായ കണ്ടെത്തലുകൾ, ആഗോള സാഹിത്യത്തിലെ ഏറ്റവും പ്രസക്തമായ ആശയങ്ങൾ ചർച്ച ചെയ്യുക, കരുണ ,വീണപൂവ് എന്നീ കാവ്യങ്ങൾക്ക് കഴിഞ്ഞ നൂറ് വർഷമായുണ്ടായിരുന്ന ഉറച്ചുപോയ വായനയുടെ സമ്പൂർണമായ തിരുത്തൽ തുടങ്ങിയ പ്രക്രിയകളിലൂടെ താങ്കൾ മലയാളസാഹിത്യത്തെ നവീകരിച്ചു,ഒരു രാഷട്രീയ നിറവും കലർത്താതെ.
താങ്കൾ എങ്ങനെയാണ് ഉത്തരാധുനികത മരിച്ചു എന്ന കണ്ടെത്തലിലെത്തിയത്?


എം.കെ.ഹരികുമാർ:'അക്ഷരജാലക'ത്തിലാണ് ഞാൻ ഉത്തരാധുനികത മരിച്ചു എന്ന് ആദ്യം സൂചിപ്പിച്ചത്, 15 വർഷങ്ങൾക്ക് മുൻപ്. ഉത്തരാധുനികതയുടെ പ്രധാന ആശയങ്ങളായ സ്വത്വം, കൊളോണിയൽ കാലത്തെ സാംസ്കാരിക പഠനം തുടങ്ങിയ ജഡസമാനമായ വിഷയങ്ങളുടെ പ്രസക്തി നഷ്ടപ്പെടു എന്ന്  മനസ്സിലായിരുന്നു .ലോകം മാറുന്നത് വൈകാരികമായും ധൈഷണികമായും  തിരിച്ചറിയുകയാണ് പ്രധാനം.കൈയിൽ ഒരു മൊബൈൽ ഫോൺ കിട്ടിയത് രണ്ടായിരാമാണ്ടിലാണ്.അതിൻ്റെ ഉപയോഗമാണ് എന്നെ ചിന്തിപ്പിച്ചത്. ഒരു കാലഘട്ടത്തിൻ്റെ കാഴ്ചപ്പാടും മുൻവിധിയും അവസാനിക്കുകയാണെന്ന് എനിക്ക് തോന്നിയിരുന്നു. വെറും സ്വത്വവും പ്രാദേശികതയും വലിയ യാഥാർത്ഥ്യമോ, പാരഡിയോ ആണെന്ന് പ്രചരിപ്പിച്ച ഉത്തരാധുനികത അസ്തമിച്ചു.ഉത്തരാധുനികതയ്ക്കുശേഷം സംഭവിച്ചതു സ്ഥലം ഒരു മിഥ്യയാണെന്ന അറിവാണ്‌. ഒരു പ്രതീതി യാഥാർത്ഥ്യമായി സ്ഥലം മാറി. ഇന്റർനെറ്റിലെ സ്ഥലം നിലവിൽ ഉള്ളതല്ലല്ലോ. അത്‌ ഒരു മായികകാഴ്ചയാണ്‌. എന്നാൽ സ്ഥലം ഉള്ളതായി നമുക്കു തോന്നുന്നു. ഒരു വ്യാജസ്വഭാവം അതിനുണ്ട്‌. ആ സ്ഥലം താമസിക്കാനോ വിൽക്കാനോ ഉള്ളതല്ല. അത്‌ ഉപയോഗിക്കാൻ മാത്രമുള്ളതാണ്‌. ഉപയോഗാനന്തരം ആ സ്ഥലം മിഥ്യയായി മാറുന്നു. മനുഷ്യന്റെ ഒരതീത വ്യക്തിത്വത്തെ നിർമ്മിച്ചെടുക്കുകയാണ്‌ ഉത്തര-ഉത്തരാധുനികത.നമ്മുടെ ബൗദ്ധികവ്യവഹാരങ്ങളിലും ചിന്താപരമായ ഘടനകളിലും സമൂലമായ ഒരു വീക്ഷണവ്യതിയാനം സംഭവിച്ചുകഴിഞ്ഞു. ഇതിനെ പാരഡൈം ഷിഫ്റ്റ്‌(paradigm shift) എന്ന്‌ വിളിക്കാം. അതായത്‌ വ്യവസ്ഥയുടെ സമ്പൂർണവ്യതിയാനം. ചില പുതിയ കണ്ടെത്തലുകൾ വരുന്നതോടെ, അതുവരെയുണ്ടായിരുന്ന സങ്കൽപങ്ങൾ താഴെവീഴുന്നു. ഭൂമിക്കുചുറ്റം സൂര്യൻ കറങ്ങുകയാണെന്ന്‌ വിശ്വസിച്ചിരുന്ന കാലത്ത്‌ നിന്നുളള സമൂലമാറ്റമാണ്‌ ഭൂമി സൂര്യനെ വലംവയ്ക്കുന്നുവെന്ന  അറിവോടെ ഉണ്ടായത്‌. ഇത്‌ ശാസ്ത്രവും തത്ത്വചിന്തയും ചേർന്നാണ്‌ കൊണ്ടുവരുന്നത്‌.ആധുനികതയുടെ വരവോടെ പഴയ സൗന്ദര്യനിയമങ്ങൾ അതേപടി തുടരേണ്ടതില്ല എന്ന ചിന്ത പ്രബലപ്പെട്ടു. ആവർത്തനവിരസമായ കലാവിദ്യ നിരാകരിക്കപ്പെടണമെന്നത്‌ വലിയ ആശയമായിരുന്നു. പുതിയ രീതിയിൽ ഭാവന ചെയ്യപ്പെടണം. പുതിയ രൂപവും ഉള്ളടക്കവും വേണം. ഉത്തരാധുനികതയിൽ ഇതുപോലുള്ള നവീനതയെല്ലാം ക്ലീഷേയായി. നിലവിലുള്ള ക്രമം തെറ്റിച്ചാലും പുതുതായൊന്നും സൃഷ്ടിക്കാനില്ല എന്ന മതമാണ്‌ ഉത്തരാധുനികത ഉയർത്തിയത്‌. ആധുനിക വ്യവസായങ്ങളും യുദ്ധനാശവുമാണ്‌ മനുഷ്യനെ ഏകാകിയും ദുഃഖിതനുമാക്കുന്നതെന്ന്‌ ആധുനികത വിശ്വസിച്ചു. മതവും പ്രബുദ്ധതയുമൊക്കെ കളവാണെന്ന മട്ടിൽ, സർവത്ര വ്യാപിച്ച നിഷേധത്തെ അവർ പരമപ്രധാനമായി കണ്ടു.

ഉത്തരാധുനികതയാകട്ടെ, ഒരു ആഖ്യാനത്തിലും വിശ്വസിച്ചില്ല. വസ്തുനിഷ്ഠ യാഥാർത്ഥ്യത്തിനു പകരം സംശയവും പാരഡിയും വിരുദ്ധോക്തിയുമാണ്‌ അവർ ആശ്രയിച്ചത് .സത്യത്തെ നമ്മൾ സാമൂഹികവും ചരിത്രപരവുമായി നിർമ്മിക്കുന്നതാണെന്ന സിദ്ധാന്തമാണ്‌ ഉത്തരാധുനികതയുടേത്. സത്യത്തിനു ആത്യന്തികതയില്ല, താത്കാലിക അസ്തിത്വമേയുള്ളൂ.എന്നാൽ ഉത്തരാധുനിക കാലവും അസ്തമിച്ചു. ഐഡന്റിറ്റിയുടെ രാഷ്ട്രീയവും പ്രാദേശികസ്വത്വവും എല്ലാം ആപേക്ഷികമായി. ഒരാൾക്ക്‌ സ്ഥിരമായ ഐഡന്റിറ്റി ഇല്ലല്ലോ. മനുഷ്യന്‌ ഒരു മുഖമല്ല ഉള്ളത്‌. പ്രാദേശികത ഒരു സ്വത്വമാകുന്നതെങ്ങനെ? ലോകത്ത്‌ ഓരോ പ്രദേശത്ത്‌ ജനിച്ചവരാണ്‌ പിന്നീട്‌ സഞ്ചാരികളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇഴുകിച്ചേരുന്നത്‌. ഒരാൾക്കും ഒരു സാംസ്കാരിക നിർവ്വചനത്തിനനുസരിച്ച്‌ പ്രത്യേക കള്ളിയിലൊതുങ്ങാനാവില്ല. കലാമണ്ഡലം ഗോപിക്കുപോലും കഥകളിയിലേർപ്പെടുമ്പോഴേ നളനാകാൻ കഴിയൂ. അല്ലാത്തപ്പോൾ അദ്ദേഹവും ഏതെങ്കിലും വാട്സ്‌അപ്പ്‌ ഗ്രൂപ്പിലോ മൊബെയിൽ ശൃംഖലയിലോ ആണുള്ളത്‌.

ചോദ്യം: എന്താണ് ഉത്തര- ഉത്തരാധുനികത ?

എം.കെ. ഹരികുമാർ: മനുഷ്യന്റെ ഒരതീത വ്യക്തിത്വത്തെ നിർമ്മിച്ചെടുക്കുകയാണ്‌ ഉത്തര-ഉത്തരാധുനികത. അവന്റെ അസ്തിത്വം അതുവരെയില്ലാതിരുന്ന ഒരു പ്രതീതി യാഥാർത്ഥ്യത്തെ നിർമ്മിക്കുകയും കൂട്ടിയിണക്കുകയും ചെയ്യുന്നു. ഒരാൾ ജീവിക്കാത്തിടത്തും അയാളുടെ വക ജീവിതം തിളിച്ചുമറിയുകയാണ്‌. ഫേസ്ബുക്ക്‌, ട്വിറ്റർ തുടങ്ങിയ മാധ്യമങ്ങളിൽ എത്രയോ പേരുമായി ഒരാൾ ആശയവിനിമയം നടത്തുന്നു! ഒന്നിനും ഐഡന്റിറ്റി വേണ്ട. കാണുകയോ കേൾക്കുകയോ ചെയ്യാതെ, സ്വന്തം പേരും സ്ഥലവും സ്ഥിരമായി മറച്ചുവച്ചുകൊണ്ടുതന്നെ ഒരാൾക്ക്‌ എത്ര പേരുമായും സൗഹൃദം തുടരാം. മനുഷ്യന്റെ സത്യസന്ധതയുടെ പ്രകടമായ വ്യവഹാരമാണല്ലോ സൗഹൗദം. അവിടെപ്പോലും ഒരാൾക്ക്‌ താൻ ആരാണെന്ന്‌ മറച്ചുവയ്ക്കാം. സൗഹൃദത്തിനു ഐഡന്റിറ്റി വേണ്ട .ഏറ്റവും ഞെട്ടലുണ്ടാക്കുന്ന കാര്യം, പ്രണയത്തിനു ഐഡന്റിറ്റി വേണ്ടെന്നതാണ്‌. ഒരാളെ ശരിക്കു കാണുകപോലും വേണ്ട. ഒരു നിമിത്തമോ അനിവാര്യതയോ ആകസ്മികതയോ ഇല്ലാതെ ആളുകൾ പ്രണയത്തിലേക്ക്‌ വീഴുകയാണ്‌. അത്‌ മനസിന്റെ സ്വാഭാവികമായ ഒരു നിർബന്ധത്തിന്റെ ഭാഗമല്ല. പെട്ടെന്ന്‌ ഉദിക്കാവുന്നതും എപ്പോൾ വേണമെങ്കിലും അപ്രത്യക്ഷമാകാവുന്നതുമായ ഒരു വികാരമായി അത്‌ രൂപാന്തരം പ്രാപിച്ചിരിക്കുന്നു. ഇഷ്ടംപോലെ പ്രണയികൾ ചുറ്റും നിൽക്കുമ്പോൾ ഒരാളോടുള്ള പ്രേമത്തിന്റെ പവിത്രതയൊന്നും ആവശ്യമില്ല. ആരും അനിവാര്യതയല്ല. ഒന്നില്ലെങ്കിൽ മറ്റൊന്ന്‌. 

ചോദ്യം: സ്ഥല, കാല സങ്കല്പം മാറിയോ?

എം.കെ.ഹരികുമാർ:ഉത്തര-ഉത്തരാധുനികതയുടെ ഒരു പ്രധാന പ്രശ്നമാണ്‌ സ്ഥല, കാല പ്രതീതിയും ഐഡന്റിറ്റിയുടെ നാശവും. സ്വത്വം ഇല്ലാതായിക്കഴിഞ്ഞു. 21-‍ാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ പ്രത്യക്ഷപ്പെട്ട പ്രതിഭാസമാണ്‌ സ്വത്വനാശം. താൻ ആരാണെന്ന്‌ രേഖകളിലൂടെ സ്ഥാപിച്ചാൽ മതി. ആധാർകാർഡ്‌ ഉത്തര-ഉത്തരാധുനിക വിഷയമാണ്‌. വ്യക്തി ഒരു സംഖ്യയാണ്‌. അത്‌ എണ്ണി മനസിലാക്കാവുന്നതല്ല. അത്‌ വെറും കുറേ അക്കങ്ങളാണ്‌. പക്ഷേ അത്‌ ഒരു ഐഡന്റിറ്റിക്ക്‌ പകരം നിൽക്കും. ഐഡന്റിറ്റി എന്നാൽ വ്യക്തിയല്ല; വ്യക്തി നിലനിൽക്കുന്നതിനു പകരം, ഉണ്ടെന്ന്‌ തെളിയിച്ചാൽ മതി. വ്യക്തി ജീവിക്കുന്നതിനുപകരം ജീവിക്കാൻ യോഗ്യനാണെന്ന്‌ സൂചിപ്പിച്ചുകൊണ്ടിരുന്നാൽ മതി. ആധാർകാർഡ്‌ ഉണ്ടായാൽ മതി; വ്യക്തി എന്താണെന്നത്‌ പ്രശ്നമല്ല. വ്യക്തിക്ക്‌ സ്വത്വമില്ല; പകരം അക്കങ്ങളും കോഡുകളും മതി.മാധ്യമവ്യക്തിത്വം
വ്യക്തികളുടെ ഐഡന്റിറ്റിരാഹിത്യം എല്ലാവരെയും സമന്മാരാക്കുകയാണ്‌. ആൾക്കൂട്ടത്തിനു സമാനമായ ഒരു മുഖമാണത്‌. കൂട്ടത്തോടെ വന്ന്‌ വോട്ട്‌ ചെയ്യുന്നതുപോലെയാണ്‌. വോട്ട്‌ ചെയ്യുന്ന ഒരു വ്യക്തി വിചാരിച്ചാൽ ജയിപ്പിക്കാനോ തോൽപിക്കാനോ കഴിയില്ല. അയാൾ ഒരു ഉപകരണം മാത്രമാണ്‌. 

ചോദ്യം: ഫേസ്ബുക്ക് ഒരു ഉത്തര- ഉത്തരാധുനിക മുഖമാണോ?

എം.കെ.ഹരികുമാർ :ഫേസ്ബുക്കിൽ എഴുതുന്നവരും ഈ പ്രവണതയെയാണ്‌ ഉദാഹരിക്കുന്നത്‌. ഒരാൾക്ക്‌ പൂർവ്വകാലം വേണ്ട. വായനയുടെയോ അഭ്യാസത്തിന്റെയോ പശ്ചാത്തലം ആരും തിരക്കുകപോലുമില്ല. എന്ത്‌ പറയുന്നു എന്നാണ്‌ നോക്കുന്നത്‌. ഡോ. പത്മാ സുബ്രഹ്മണ്യം നൃത്തം ചെയ്യുന്നു. നൃത്തം പഠിക്കാത്തവർ അത്‌ കണ്ട്‌ അഭിപ്രായം പറയുന്നു. പത്മാ സുബ്രഹ്മണ്യത്തിനും അഭിപ്രായം പറയുന്നവനും ഒരേ പദവിയാണുള്ളത്‌. നെറ്റിൽ പരതാനുള്ള വസ്തുക്കളാണ്‌, സംജ്ഞകളാണ്‌ എല്ലാം. അതിനപ്പുറം ഒന്നുമില്ല. ചിലപ്പോൾ ഡോ. പത്മയേക്കാൾ പിന്തുണ കിട്ടുന്നത്‌ കമന്റ്‌ എഴുതുന്നവനായിരിക്കും. അവന്‌ സ്വത്വമില്ല; അവൻ ആരാണെന്ന്‌ അറിയണമെന്നില്ല. എന്നാൽ അവന്‌ വൻ സുഹൃത്ത് പടയുണ്ട്‌. അവർ അവനുവേണ്ടി നാവ്‌ ചലിപ്പിച്ചുകൊണ്ടിരിക്കും. അവർ ആരെയും ആക്ഷേപിക്കും. അതവരുടെ മുഖമില്ലാത്ത സ്വാതന്ത്ര്യമാണ്‌. ഒരാൾ ജീവിച്ചിരിക്കുന്നു എന്ന്‌ വ്യക്തമാക്കാൻ വെറുതെ കൂവിയാൽ മതി. ആ കൂവൽ കേൾക്കുന്നതോടെ നമ്മളും ജീവിച്ചിരിക്കുന്നവരായി വിധി എഴുതും.
നവമാധ്യമങ്ങളുടെ ശീലം ഒരു മുഖമില്ലാത്ത, യാഥാർത്ഥ്യമില്ലാത്ത അശരീരി എന്ന നിലയിലാണ്‌. പറഞ്ഞ അഭിപ്രായം തിരിച്ചുവന്ന്‌ മായ്ച്ചുകളഞ്ഞിട്ട്‌ പോകാം. ഫേസ്ബുക്കിൽ ഏത്‌ ചിത്രം പോസ്റ്റ്‌ ചെയ്താലും, അതിനെ സുന്ദരമാക്കുന്ന ഒരു സാങ്കേതികവിദ്യ അതിൽ നിലീനമാണ്‌. ചിത്രങ്ങൾ മനോഹരമായി പ്രതിഷ്ഠിക്കപ്പെടുകയാണ്‌. ചട്ടക്കൂട്‌ ഡിജിറ്റൽ ഇടമാണ്‌. അവിടെ ചിത്രങ്ങൾ മറ്റൊരു നിറക്കൂട്ടിലും മനോഹാരിതയിലുമാണ്‌ ഇടംപിടിക്കുന്നത്‌. ക്യാമറകൾ സ്വയം എടുക്കുന്ന ഫോട്ടോകളാണ്‌ വന്നുകൊണ്ടിരിക്കുന്നത്‌. അവിടെ കലയുമായി ഒരു ബന്ധവും വേണമെന്നില്ല. എന്നാൽ നിങ്ങൾ എന്തെങ്കിലും മിണ്ടുകയോ എഴുതുകയോ ചെയ്താൽ കലാകാരനാവുക എന്ന വിധിയിൽ നിന്ന്‌ മോചനം ഉണ്ടായിരിക്കുകയില്ല.

ചോദ്യം: മികച്ചത് ഏതാണെന്ന് എങ്ങനെ നിശ്ചയിക്കും?

എം .കെ .ഹരികുമാർ: മികച്ചത് എന്ന പദവിയില്ല. ഏതും മികച്ചതാണ്‌. അതിനെ ഉയർത്താൻ സുഹൃത്തുക്കൾ എത്ര വേണമെങ്കിലുമുണ്ട്‌. അവർക്ക്‌ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട പക്ഷപാതം ഉണ്ടാകണമെന്നില്ല. അവർ ആടിത്തിമിർത്ത്‌ ഇരുളിൽ മറയുകയാണ്‌. അവരെ ആർക്കും വിരട്ടാനൊന്നും കഴിയില്ല. ഏറ്റവും മികച്ചതെന്ന്‌ പലരും വാഴ്ത്തിയതിനെ നവമാധ്യമങ്ങളിലെ പ്രതീതി കലാകാരന്മാർ പുകച്ചു പുറത്തുകളയും. അത്‌ അവരുടെ സ്വാതന്ത്ര്യവും നിലനിൽപ്പിന്റെ ആഘോഷവുമാണ്‌. ഒരു നിയമമോ ചരിത്രമോ അവിടെ വാഴുന്നില്ല. ഫേസ്ബുക്കിലേക്ക്‌ വരുന്ന ഓരോരുത്തർക്കും കലാകാരപദവിയുണ്ട്‌. ഇത്‌ അതിന്റെ രൂപകൽപനയിൽനിന്ന്‌ ലഭിക്കുന്നതാണ്‌. സുന്ദരമായ ഒരു ചിത്രത്തിനകത്ത്‌ സ്വന്തം ഫോട്ടോ വിളക്കിച്ചേർത്ത്‌ ഒരു പാട്ടിന്റെ അകമ്പടിയോടെ അവതരിപ്പിക്കാൻ ആർക്കാണ്‌ കഴിയാത്തത്‌? അവർ കലാകാരന്മാരാവുകയാണ്‌.ക്ലാസിക്കുകളില്ല; മഹത്തായതൊന്നുമില്ല. എല്ലാം ആവശ്യാനുസരണം നിർമ്മിക്കുന്നു എന്നേയുള്ളൂ. ക്ലാസിക്കുകൾ ഇല്ലാതായി. അതേസമയം ക്ലാസിക്കുകളെ ഉണ്ടാക്കിയെടുക്കാം. പക്ഷേ, ഒന്നിനും ദീർഘകാല ജീവിതമില്ല.

ചോദ്യം: കലയുടെ ലക്ഷ്യം?

എം.കെ.ഹരികുമാർ: ഉപഭോഗമാണ്‌ കല. ഓരോന്നും കണ്ട്‌ ജനം തുള്ളുകയാണ്‌. ചവറുകൾ എന്ന്‌ മുമ്പ്‌ വിവക്ഷിച്ചിരുന്നവയെല്ലാം ഇന്ന്‌ തിരിച്ചുവന്നിരിക്കയാണ്‌. തീയേറ്ററിൽ എട്ട്‌ നിലയിൽ പൊട്ടിയ ചിത്രങ്ങൾ ടെലിവിഷൻ ചാനലിൽവന്ന്‌ ‘വൻ വിജയങ്ങൾ’ തീർക്കുന്നു. ഏതാണ്‌ മികച്ചതെന്ന നിലയിലുള്ള ചർച്ചകൾ ഒരിടത്തുമില്ല. നിരൂപണം ഉൽപന്നത്തിന്റെ പരസ്യത്തിനു വേണ്ടിയുള്ളതാണ്‌. സിനിമകൾക്ക്‌ നിരൂപണമില്ല. പകരം ചാനൽ ഉയർത്തുന്ന ചർച്ചകളേയുള്ളൂ. ഒരു സിനിമ ഇറങ്ങിയതിനെതുടർന്ന്‌ അതിന്റെ അണിയറ പ്രവർത്തകർ ചാനലിലിരുന്ന്‌ നടത്തുന്ന ചർച്ചയാണ്‌ ഇന്നത്തെ നിരൂപണം. ആ സിനിമയെക്കുറിച്ച്‌ പുറത്തുള്ളവർ ഒന്നും പറയേണ്ടതില്ല; എല്ലാം അതിന്റെ വക്താക്കൾ തന്നെ പറഞ്ഞുകൊള്ളും. വാസ്തവത്തിൽ ഇത്‌ ഒരു അടഞ്ഞമുറിയിലെ ചർച്ചയാണ്‌. ഈ അടഞ്ഞമുറി ഇന്ന്‌ ഒരു പൊതു ഇടമായി രൂപാന്തരം പ്രാപിക്കുകയാണ്‌. പൊതു ഇടം, സ്വകാര്യ ഇടം എന്നീ വേർതിരിവുകളില്ല. എല്ലാം സ്വീകാര്യമാണ്‌. സിനിമയിൽ അഭിനയിച്ചവരും അതിന്റെ അണിയറ പ്രവർത്തകരും ഒരു മുറിയിലിരുന്ന്‌ സംസാരിക്കുന്നതാണ്‌ ആ ചിത്രത്തെക്കുറിച്ചുള്ള നിരൂപണം എന്നത്‌ ഉത്തര-ഉത്തരാധുനികമായ പ്രത്യേകതയാണ്‌. ഒരു വസ്തുവിനും നിരൂപണം സാധ്യമല്ല. സാഹിത്യത്തിനുപോലും നിരൂപണം ഇനി സാധ്യമാകുമെന്ന്‌ തോന്നുന്നില്ല. കാരണം ഒരു ഭാവുകത്വമോ സൗന്ദര്യശാസ്ത്രമോ മേൽക്കൈനേടാത്ത കാലത്തിലേക്കാണ്‌ നാം നടന്നടക്കുന്നത്‌. വിചിന്തനങ്ങൾ ഇല്ലാതാവുകയും എല്ലാം വിനോദങ്ങളാവുകയും വിസ്മൃതികളാവുകയുമാണ്‌. മനസിന്റെ ഉപയോഗം കഴിഞ്ഞ്‌ ഓരോന്നും പിൻവാങ്ങുകയാണ്‌.

ചോദ്യം: അവതാരകൻ ദൈവത്തെ അനുകരിക്കുന്നു എന്നു പറഞ്ഞല്ലോ?

എം.കെ. ഹരികുമാർ: ചാനൽ വാർത്തകളുടെ സ്വഭാവംതന്നെ മാറിയത്‌ ഉത്തര-ഉത്തരാധുനികതയിൽ പത്രാധിപർ ഇല്ലെന്ന്‌ വ്യക്തമാക്കുന്നു. ഒരു അവതാരകൻ എന്താണ്‌ പറയുന്നതെന്ന്‌ ദൈവത്തിനുപോലും നിശ്ചയിക്കാനാവില്ല. ദൈവത്തെ നിയന്ത്രിക്കാം; പക്ഷേ അവതാരകനെ കയറൂരി വിട്ടിരിക്കുകയാണ്‌. ചുവപ്പു കണ്ട കാളയെപ്പോലെ അയാൾ ഓടുകയാണ്‌.അതിഥികളായെത്തുന്നവർ അവതാരകന്റെ ഓട്ടത്തിനുള്ള തിരുമ്മുകാരാണ്‌. ശരിയായി തിരുമ്മിക്കൊടുത്താൽ കാള കൃത്യമായി ചുവപ്പിനെ ഇടിച്ചുവീഴ്ത്തും. അയാളാണ്‌ വാർത്ത നിശ്ചയിക്കുന്നത്‌. ഒരു ഞാണിന്മേൽ അഭ്യാസിയെപ്പോലെ അയാൾ വാക്കുകൾ എടുത്തു പെരുമാറുന്നു. ഓരോ ന്യൂസ്‌ അവറും ഓരോ ദിഗ്‌വിജയമാണ്‌. അവിടെ അയാൾക്ക്‌ ജയിച്ചേ പറ്റൂ. അതിനായി ശബ്ദം, ദൃശ്യം എന്നിവ റെക്കാർഡ്‌ ചെയ്തത്‌ ഹാജരാക്കും. ഇതെല്ലാം കണ്ട്‌ ശരിവയ്ക്കാൻ ചർച്ചയ്ക്ക്‌ വന്നിരിക്കുന്നവർക്ക്‌ ബാധ്യതയുണ്ട്‌. കാരണം ഓരോ വ്യക്തിയും ഓരോ ദിവസത്തെ സുൽത്താനാണ്‌. അവതാരകൻ വ്യക്തിഗതമായ മാനറിസങ്ങളെ നന്നായി ഉപയോഗിക്കും. ഇത്‌ ഒരു ട്രേഡ്‌ മാർക്കാണ്‌. അയാളുടെ ക്ഷോഭവും എതിരിടലും ഉച്ചത്തിലുള്ള സംസാരവും ഒരു വാർത്ത അറിയിക്കാൻ വേണ്ടിയല്ല, അത്‌ സ്ഥാപിച്ചെടുക്കാനാണ്‌. വാർത്ത അറിയിക്കുന്നതിൽ ഒരു ത്രിൽ ഇല്ല; അത്‌ സ്ഥാപിക്കുന്നതിൽ ഒരു അധികാരവും വിനോദവുമുണ്ട്‌. ഒരു ന്യൂസ്‌ അവറിൽ എന്ത്‌ നടന്നാലും അത്‌ അവതാരകന്റെ കൂടി ചുമതലയിലാണ്‌. എന്നാൽ അതിനെ ആരും എഡിറ്റ്‌ ചെയ്യുന്നില്ല. ചർച്ചയ്ക്ക്‌ എത്തിയ ഒരാൾ, അവിടെ സന്നിഹിതയായിരിക്കുന്ന ഒരു വനിതയെ തേവിടിശ്ശി എന്ന്‌ വിളിച്ചാലും അവതാരകൻ ഉരുണ്ടുകളിച്ച്‌, നിസ്സഹായത അഭിനയിച്ചിരിക്കും. ഇത്‌ ഇങ്ങനെയെല്ലാം ഒരു വസ്ത്രാക്ഷേപമായിത്തീരണമെന്ന്‌ അയാൾ നേരത്തെ ആസൂത്രണം ചെയ്തിട്ടുണ്ടാകും. ആധുനികതയിലോ, ഉത്തരാധുനികതയിലോ ഈ സവിശേഷത ഉണ്ടായില്ല. ഉത്തര-ഉത്തരാധുനികത ചാനൽ വാർത്തയുടെ മാത്രമല്ല, സകല കോമഡി പരിപാടികളുടെയും ഫോൺ ഇനി കാട്ടിക്കൂട്ടലുകളുടെയും ഹൃദയമാണ്‌. കോമഡിഷോകളിൽ ഗ്രീന്റൂം തന്നെയാണ്‌ മിക്കപ്പോഴും അവതരണവേദി. റിഹേഴ്സൽ ഒരു പ്രദർശന വസ്തുവാണ്‌. 

ചോദ്യം : കലയുടെ നിർമിതി അന്തിമമാണോ?

എം.കെ.ഹരികുമാർ: അന്തിമമായി തയ്യാറാക്കുന്ന കലോൽപന്നം എന്ന സങ്കൽപം ഉത്തര-ഉത്തരാധുനികതയിലില്ല. ഒരു ശിൽപം പകുതിവച്ച്‌ നിർത്തിയാലും മതി.അതിനും കാണികളുണ്ടാവും. കാണികൾ ഉണ്ടെങ്കിൽ എന്തും അനുവദനീയമാണ്‌. റിഹേഴ്സൽ ക്യാമ്പിലെ തെറിപറച്ചിൽപോലും ഒരു വിഭവമാണ്‌. അതും കാണാനാളുണ്ട്‌. പാട്ട്‌ പഠിപ്പിക്കുന്നതും തെറ്റിച്ചു പാടുന്നതും വിൽക്കാനുള്ള ചരക്കാണ്‌. ഒരു കുട്ടി നന്നായി പാടാൻ ശ്രമിച്ച്‌ പരാജയപ്പെടുന്നത്‌ ആളുകളുടെ മുന്നിലേക്ക്‌ എത്തിക്കുന്നു. അതായത്‌, വളരെ കഴിവു തെളിയിച്ചവരെ ഇന്ന്‌ ആവശ്യമേയില്ല. ടെലിവിഷനിലോ സിനിമയിലോ അത്തരക്കാർ ഇല്ലാത്ത നിയമങ്ങളുണ്ടെന്ന്‌ ഭാവിച്ച്‌ പല തടസ്സങ്ങളുമുണ്ടാക്കും.


ചോദ്യം: സിനിമയോ?

എം.കെ.ഹരികുമാർ:ഉത്തര-ഉത്തരാധുനിക സിനിമകളിൽ സംഗീതമോ അഭിനയമോ കലയുടെ ഭാഗമല്ല. ഒരാൾ ധൈര്യപൂർവ്വം അങ്ങ്‌ ചെയ്യുകയാണ്‌. ചെയ്തുകഴിയുമ്പോൾ അതൊരു ഉൽപന്നമാണ്‌. എത്ര മോശമായ ശബ്ദത്തിലും പാടാം; ആർക്കും പാടാം, സംഗീതം ചെയ്യാം. അതിനു ആസ്വാദകരെന്ന വ്യാജയാഥാർത്ഥ്യമുണ്ട്‌. ഒന്നിന്റെയും ആസ്വാദകരെയല്ല ഇന്ന്‌ തേടുന്നത്‌, വിജയിപ്പിക്കുന്നവരെയാണ്‌. ഒരു ക്രിക്കറ്റ്‌ കളി വിജയിപ്പിക്കാൻ എത്തുന്നവരെ കാണാം. ഒരു സിനിമ വിജയിപ്പിക്കാൻ അതിരാവിലെ മുതൽ കാത്തുനിൽക്കുന്നവരുണ്ട്‌. ഇവർ ആസ്വദിക്കുന്നു എന്ന്‌ പറയാൻ പറ്റില്ല. അവർ ആ സിനിമയോട്‌ അഭേദ്യമായ ബന്ധമുള്ളവരാണ്‌. സിനിമയെപ്പോലുമല്ല അവർ തേടുന്നത്‌; അതിൽ അഭിനയിക്കുന്ന താരങ്ങളെയാണ്‌. പ്രേംനസീർ അഭിനയിക്കുന്ന സിനിമ പ്രദർശിപ്പിക്കുന്ന തീയേറ്ററിനു മുന്നിൽ, അത്‌ വിജയിപ്പിച്ചു കൊടുക്കാൻവേണ്ടി എന്തിനും തയ്യാറായി ആരും നിന്നിരുന്നില്ല. മിക്കവാറും സ്ത്രീകളും കുട്ടികളുമൊക്കെയാണ്‌ അന്ന്‌ ആ സിനിമകൾ കൂടുതലായി ഇഷ്ടപ്പെട്ടിരുന്നത്‌. ശരാശരി കുടുംബങ്ങളുടെ പ്രിയ നടനായിരുന്നു നസീർ. അവർ നസീറിനെ മാത്രമല്ല, സിനിമ എന്ന കലാരൂപത്തെയാണ്‌ വെള്ളിത്തിരയിൽ അനുഭവിച്ചത്. ഇന്ന്‌ അങ്ങനെയല്ല. ഒരു തരത്തിലും രസിപ്പിക്കാത്ത ചിത്രങ്ങൾ വൻവിജയമാവുകയാണ്‌.


ചോദ്യം: കല ഒരു വെറും ഷോ ആണോ? ഫേസ്ബുക്കിനെ എങ്ങനെ കാണുന്നു?

എം.കെ.ഹരികുമാർ :പുതിയ ഷോ സങ്കല്പത്തിൽ ഒരു കലാരൂപം എന്ന നിലയിൽ എന്താണോ ശക്തമായി പ്രേക്ഷകരിലേക്ക്‌ ഇടിച്ചിറക്കുന്നത്‌, അത്‌ വിജയിക്കുകയാണ്‌. ഒരു കലാരൂപത്തിന്റെ വിജയത്തിൽ ഇപ്പോൾ അതിന്റെ മേന്മ മാത്രമല്ല, ഗുഢമായ കളികൾകൂടി പങ്കുവഹിക്കുന്നു. ഫേസ്ബുക്കിൽ വൈറലാക്കി കൊടുക്കാൻ പണം വാങ്ങുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നു. അവർക്ക്‌ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാൻ കഴിയുന്നു. ഫേസ്ബുക്ക്‌ മൊത്തത്തിൽ ഒരു പുതിയ ഷോയാണ്‌. അത്‌ ഇതിനുമുമ്പ്‌ നാം കണ്ടിട്ടില്ലാത്ത രൂപഘടനയിലുള്ള ഷോയാണ്‌. നാടകമോ സിനിമയോ ആദിമധ്യാന്തമുള്ള ഷോയാണ്‌. അത്‌ മുഴുവൻ കണ്ടാലേ തൃപ്തികിട്ടൂ; അർത്ഥമുണ്ടാവൂ. ഫേസ്ബുക്ക്‌ അല്ലെങ്കിൽ അതുപോലുള്ള നവമാധ്യമങ്ങൾ പുതിയൊരു ഷോ സങ്കൽപം അവതരിപ്പിക്കുന്നു. അവിടെ ഒരു തുടക്കമില്ല. നിങ്ങൾ പ്രവേശിക്കുന്നത്‌ എവിടെയാണോ, അതാണ്‌ തുടക്കം. നിങ്ങൾ അവസാനിപ്പിക്കുന്നത്‌ എവിടെയാണോ അതാണ്‌ ഒടുക്കം. ഒരാൾ തന്റേതായൊരു ഷോ ഉണ്ടാക്കിയെടുക്കുകയാണ്‌. അവിടെ ഏറ്റവും ഇഷ്ടമുള്ളത്‌ ആദ്യം എന്നതായിരിക്കും പ്രമാണം. ഏറ്റവും ഇഷ്ടമുള്ളത്‌ സിനിമാ നടനോ രാഷ്ട്രീയ നേതാവോ ആയിരിക്കണമെന്നില്ല. അടുത്ത സുഹൃത്തിന്റെ വിവാഹഫോട്ടോ ആയിരിക്കാം. ഇപ്പോൾ രാഷ്ട്രീയ നേതാക്കൾ കൂട്ടത്തോടെ നവമാധ്യമ ലോകത്തേക്ക്‌ എത്തിയിരിക്കുകയാണ്‌.
പണ്ട്‌ പ്രസ്താവന കൊടുക്കാൻ പത്രമോഫീസിലേക്ക്‌ പോയിരുന്ന നേതാക്കൾ എന്തിനും ഏതിനും ഫേസ്ബുക്കിനെ ആശ്രയിക്കുന്നു. നേതാവിൻ്റെ പ്രസ്താവന, നടിയുടെ ലൈവ്‌, സിംഹം കാണിയെ കടിച്ചുകീറുന്ന ദൃശ്യം, യുവാവിന്റെ ആത്മഹത്യയുടെ വീഡിയോ, പുതിയ സിനിമകളുടെ പ്രോമോഷണൽ വീഡിയോകൾ, പ്രിയപ്പെട്ടവരുടെ, ബന്ധുക്കളുടെ മരണവാർത്ത എന്നിങ്ങനെ ഏത്‌ ഷോ വേണമെങ്കിലും നിങ്ങൾക്ക്‌ തിരഞ്ഞെടുക്കാം. ഒരു പ്രത്യേക ക്രമമാണിത്‌. ഇതുതന്നെയായിരിക്കില്ല എപ്പോഴും. പ്രേക്ഷകന്റെ മനോഭാവമനുസരിച്ചായിരിക്കും ഷോ. ചിലപ്പോൾ താൻ ഏറ്റവും ഇഷ്ടപ്പെടുന്ന പെൺകുട്ടിയുടെ പ്രോഫൈൽ ഫോട്ടോ നോക്കാം. അതുകഴിഞ്ഞ്‌ പുസ്തകങ്ങളെപ്പറ്റിയുള്ള ഫേസ്ബുക്ക്‌ പേജുകൾ നോക്കാം. തുടർന്ന്‌ കവിതകൾ നോക്കാം, പാട്ടുകേൾക്കാം. ദിവസവും ഓരോ പാട്ട്‌ ഇട്ടുതരുന്നവരുണ്ട്‌. ഇങ്ങനെ അന്നത്തെ മാനസികനിലയനുസരിച്ച്‌ ഫേസ്ബുക്ക്‌ ഷോ മാറിക്കൊണ്ടിരിക്കും. പലർക്കും പല ഷോകളാണ്‌. ഒരു വീട്ടിലെ മൂന്നംഗങ്ങൾ ഫേസ്ബുക്കിൽ കയറിയാൽ അവർ കാണുന്നത്‌ മൂന്ന്‌ വ്യത്യസ്ത ഷോകളായിരിക്കും. സിനിമാ തീയേറ്ററിലോ നാടകശാലയിലോ ഈ വ്യത്യസ്തത സാധ്യമാകില്ല. ഓരോ കാണിക്കും അവന്റേതായ, അവളുടേതായ ഇഷ്ടാനിഷ്ടങ്ങൾ അനുവദിച്ചുകൊടുക്കുന്ന മേഗാകാർണിവലാണ്‌ ഫേസ്ബുക്ക്‌ ഒരുക്കുന്നത്‌. ഇത്‌ ഉത്തര-ഉത്തരാധുനികതയുടെ സവിശേഷതയാണ്‌. കാണികൾക്ക്‌ നേരിട്ട്‌ ഷോ നിയന്ത്രിക്കാം. മുൻകാലങ്ങളിൽ കാണി ഒരു ഇരയാണ്.ഷോയിൽ പ്രത്യക്ഷപ്പെടുന്നത്‌ വേറൊരു വിഭാഗമാണ്‌. ഇപ്പോൾ കാണികൾ തങ്ങൾക്കിഷ്ടമുള്ള വിധത്തിൽ അവരുടെ ഷോ കണ്ടുപിടിക്കുന്നു. അവർ ക്രിയാത്മക ആസ്വാദകരാണ്‌.ഏതൊരാൾക്കും മാധ്യമലോകം തുറന്നുകിട്ടി എന്നതും ഈ പുതുസംസ്കാരത്തിന്റെ ഗുണമാണ്‌.

ചോദ്യം: കവിയുടെ ഏകാന്ത ഭാവുകത്വം ഇല്ലാതായോ?

എം.കെ.ഹരികുമാർ: ഇന്ന്‌ കവിത ആരുടെയും ഉന്നത പ്രതിഭയുടെ കുത്തകയല്ല. ദിവ്യമായ രഹസ്യം എന്ന നിലയിൽ കവിയിൽ നിന്ന്‌ ഒന്നും പ്രതീക്ഷിക്കുന്നില്ല. സൃഷ്ടിപരമായ രഹസ്യത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ ഇന്നില്ല. കവി ആൾക്കൂട്ടത്തിലെ ഒരാളാണ്‌. അയാൾ വേറിട്ട വ്യക്തിത്വമല്ല. ഏതൊരു സാധാരണക്കാരനെപ്പോലെയും അയാൾ മനസിലെ തോന്നലുകൾ പങ്കുവയ്ക്കുന്നു. അവിടെ മഹത്തായ സാഹിത്യമോ, അനശ്വരമായ ആശയമോ ഇല്ല. ആധുനിക കവിയെപ്പോലെ വളരെ മൂർത്തമായ, അതേസമയം ദുർഗ്രഹമായ വഴികളിലൂടെ ഉരുത്തിരിയുന്നു എന്ന മട്ടിലുള്ള വ്യക്തിത്വമില്ല. മുൻകാല പാഠങ്ങളിൽ നിന്ന്‌ വേർപെട്ട സ്വതന്ത്ര കവനങ്ങളാണ്‌ ഇപ്പോൾ ഉണ്ടാകുന്നത്‌. ഒരു ആത്മസംതൃപ്തി, സൗഹാർദ്ദമായ വിനിമയം എന്നീ നിലകളിലാണ്‌ അത്‌ സ്വയം പ്രകാശിപ്പിക്കുന്നത്‌. ഏതൊരാൾക്കും ഏത്‌ വിഷയത്തിലും ഇടപെടാവുന്നവിധം വളരെ സുതാര്യമായ മാധ്യമസംസ്കാരമാണിത്‌. സാഹിത്യത്തിന്റെ മാത്രമല്ല, മറ്റേത്‌ മാധ്യമത്തിലും ഇതാണ്‌ അവസ്ഥ.

ചോദ്യം: ഓരോ വ്യക്തിയും ഓരോ മാധ്യമമാണെന്ന് താങ്കൾ എഴുതിയത് ഓർക്കുന്നു?


എം.കെ. ഹരികുമാർ: മനുഷ്യൻ മാധ്യമവൽക്കരിക്കപ്പെടുകയാണ്‌. അങ്ങനെയല്ലാതെ ആരുംതന്നെ ഇവിടെയില്ല. മാധ്യമവൽക്കരിക്കപ്പെടാതെ ജീവിതമില്ല. വാട്സ്പ്‌ സാഹിത്യം എന്ന ഒരു ശാഖതന്നെ പിറവിയെടുത്തിരിക്കുന്നു. പൊതുവിഷയങ്ങളിലുള്ള അശ്ലീലച്ചുവ കലർന്ന വർത്തമാനങ്ങളും നിമിഷകവിതകളും അറിയിപ്പുകളും രാഷ്ട്രീയപ്രശ്നങ്ങളെ മുൻനിറുത്തിയുള്ള വിശകലനങ്ങളും സാരോപദേശ കഥകളും വാട്സപ്പിലൂടെ പ്രവഹിക്കുകയാണ്‌. ഇതിനൊന്നിനും യഥാർത്ഥ കർത്താവെന്ന നിലയിൽ ഒരാളില്ല. ഗ്രൂപ്പുകളിൽ നിന്ന്‌ ഗ്രൂപ്പുകളിലേക്ക്‌ ഷെയർ ചെയ്യപ്പെടുന്ന ചിത്രങ്ങളും സന്ദേശങ്ങളും ചേർന്ന വാട്സപ്പ്‌ സാഹിത്യം ഏത്‌ പുസ്തകത്തേക്കാളും പെട്ടെന്ന്‌ പ്രചരിക്കുന്നു.സാമൂഹികപ്രതിബദ്ധതയുടെ ഒരു ഏട്‌ അത്‌ സൃഷ്ടിക്കുന്നുണ്ട്‌.
ഉത്തര-ഉത്തരാധുനികത ഭാരമില്ലാത്തവരുടെ സാംസ്കാരിക സുവിശേഷമാണ്‌. അവർ വാർത്ത കാണുന്നത്‌ വിവരം അറിയാൻ മാത്രമല്ല, രസിക്കാനും കൂടിയാണ്‌. പ്രേക്ഷകൻ എന്ന നിലയിൽ തനിക്കും ചിലത്‌ പറയാനുണ്ടെന്ന്‌ അവർ ഓരോ നിമിഷവും തിരിച്ചറിയുന്നു.കേന്ദ്രീകരിക്കപ്പെട്ട ഭാവുകത്വമോ, സത്യമോ ഇല്ല. ആളുകളുടെ മുൻഗണനാക്രമത്തിൽ സത്യം ഏറ്റവും അപ്രധാനമായ ഒന്നാണ്‌.

*ഉത്തരാധുനികത മരിച്ചു
എം.കെ. ഹരികുമാർ 
വില Rs 200 /


*ഉത്തര- ഉത്തരാധുനികത 
എം.കെ.ഹരികുമാർ 
വില Rs 240 /

ബുക്ജിൻ പബ്ളിക്കേഷൻസ് 
7736300323


അക്ഷരജാലകം /എം.കെ.ഹരികുമാർ/അസ്തിത്വത്തിൻ്റെ ഒരു കണമെങ്കിലും ആവിഷ്കരിക്കൂ

 








ഇന്ന് കവികൾ അവർക്ക് ആവശ്യമുള്ള കവിതകൾ എഴുതുന്നു; അവരവർക്ക് ആവശ്യമുള്ള അപ്പം ചുട്ടെടുക്കുന്ന പോലെ. അത് മറ്റൊരാൾ അംഗീകരിക്കണമെന്നില്ല. വായനക്കാരെ കവികൾക്കോ സാഹിത്യ പ്രസിദ്ധീകരണങ്ങൾക്കോ വേണ്ട. ഒരാൾ ചുടുന്ന അപ്പം ഈ ലോകത്തിലെ മറ്റു അപ്പം നിർമ്മാതാക്കളോട് മത്സരിക്കാനല്ലല്ലോ. അതുപോലെയാണ് കവിതയും. സാഹിത്യകൃതിയിലെ വിവരണത്തെ പൊതുവേ പാഠം എന്നാണ് വിളിക്കുന്നത് .പാഠം ഒരു രചനയാകാം ;അല്ലായിരിക്കാം .അത് പരമ്പരാഗതമായ നിർമ്മിതിയാകാം ; അല്ലായിരിക്കാം. പക്ഷേ ,ഒരു രചയിതാവ് അറിഞ്ഞുകൊണ്ട് കള്ളം എഴുതുന്നതിലെ സർഗാത്മകതയാണ് ഇവിടെ ചർച്ചചെയ്യുന്നത്. എഴുത്തുകാരന് കള്ളം പറയേണ്ടി വരുന്നത് നേരിനെ നേരിടാനാണ്. മുഖംമൂടിയിട്ട യാഥാർത്ഥ്യം നിലനില്ക്കുന്നു. ഒരാൾ ജീവിച്ചതോ ,കൃത്യമായി ഓർമ്മിച്ചതോ ,കേട്ടതോ ഒന്നുമല്ല സാഹിത്യകൃതിയിൽ എഴുതേണ്ടത്. അതൊക്കെ ആർക്കും സാധ്യമാണ്. ഒരു കഥ സങ്കല്പിച്ചു പറയാൻ ഏതൊരാൾക്കും കഴിയും. അതുപോലെ എഴുതാനുമാവും .കാരണം എഴുത്ത് ആ അർത്ഥത്തിൽ ഒരു പൊതുവ്യവഹാരമാണ്. ഇന്നു എല്ലാവരും എഴുതുന്നുണ്ട് ;മിക്കവാറും അത് സ്വന്തം കാര്യം എന്ന നിലയിലാണ്. നേരത്തെ പറഞ്ഞതുപോലെ അവനവനു ആവശ്യമുള്ളത് എഴുതിയുണ്ടാക്കുന്നു. വായനക്കാരനെ വേണമെന്നില്ല; അവാർഡു കമ്മിറ്റിക്കാരെ മതി. ഒരു പുസ്തകം ഇറങ്ങിയാലുടനെ അമ്പതിനായിരവും ഒരു ലക്ഷവും കൊടുത്ത് മാലയിട്ടാദരിക്കാൻ അവാർഡ് മുതലാളിമാർ റെഡിയാണ്. വിജിലൻസ് എവിടെപ്പോയി ?

എനിക്കു തോന്നുന്നത്, അവനവൻ്റെ ഊരാകുടുക്കുകളിൽ നിന്ന് രക്ഷപ്പെടാനായി എഴുതുമ്പോഴാണ് അസാധാരണമായി ഒരു പ്രശ്നത്തെ നമുക്കു തുറന്നു കിട്ടുന്നതെന്നാണ്.ഈ സന്ദർഭങ്ങളിൽ എഴുത്ത് അവനവനിലേക്കുള്ള ഒരന്വേഷണമാണ്. മുമ്പ് അനുഭവിച്ചിട്ടില്ലാത്തത് , അർത്ഥപരമായി കൃത്യതയിൽ എത്തിച്ചേർന്നിട്ടില്ലാത്തത് , സങ്കൽപമായി കൊണ്ടുനടന്നിട്ടില്ലാത്തത്, പലരോടും പങ്കുവച്ച് വ്യാഖ്യാനിക്കാനാവാത്തത് തുടങ്ങിയ പ്രമേയങ്ങളിലൂന്നി  എഴുതുമ്പോൾ ഒരന്വേഷണവും വിസ്മയവുമുണ്ട്. അസ്തിത്വത്തിൻ്റെ ഒരു കണമെങ്കിലും ആവിഷ്കരിക്കണം. അവിടെയാണ് അനുഭവങ്ങളിലുള്ള ഖനനം സംഭവിക്കുന്നത്. മണ്ണിനടിയിൽ നിന്ന് പുറത്തുവരികയാണ് അവയെല്ലാം.നൂറ്റാണ്ടുകളോളം മറഞ്ഞിരുന്നതാവാം; ആരുടെയും ചിന്താപഥത്തിൽ വന്നിട്ടില്ലാത്തതാണ്. അത് ഒരു നിമിഷത്തിൽ തുറക്കപ്പെടുകയാണ് .

എഴുതുന്ന ആളിനുതന്നെ അതിനെക്കുറിച്ച് വ്യക്തതയുണ്ടാവില്ല. വ്യക്തതയില്ലാത്തതിനെക്കുറിച്ചേ എഴുതാവൂ. വ്യക്തതയുള്ളതെല്ലാം മണ്ണിനു മുകളിലാണല്ലോ ഉണ്ടാവുക. നിത്യസമ്പർക്കംകൊണ്ട് പലതും സുഗ്രാഹ്യമാണ്. പരിചിതമായ ലോകങ്ങൾ ഉപരിതലത്തിൽ എത്രവേണമെങ്കിലുമുണ്ട് .അത് എല്ലാവരുമായി പങ്കുവയ്ക്കാനാവും. എല്ലാവർക്കും അതെല്ലാം മനസ്സിലാകും. കാരണം, ഇതൊക്കെ എല്ലാവരും പൊതുജീവിതത്തിൻ്റെയോ, വിദ്യാഭ്യാസത്തിൻ്റെയോ ,പൊതു രാഷ്ട്രീയത്തിൻ്റെയോ പേരിൽ അനുഭവിക്കുന്നതാണ്. ഇതെല്ലാം കമ്പോടുകമ്പ് വാരി വിതറുന്ന പ്രക്രിയയല്ല എഴുത്ത്. എഴുതുമ്പോൾ മനസ്സിൽ ചില അപ്രതീക്ഷിത കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. അത് മുൻകൂട്ടി നിശ്ചയിച്ചതല്ല. സർഗാത്മകമായ മനസ്സിൻ്റെ കാര്യത്തിൽ ഇതുതന്നെയാണ് സംഭവിക്കുന്നത്. ഒരു യഥാർത്ഥ കവിക്ക് താൻ എഴുതുന്നതിൻ്റെ അർത്ഥം മനസ്സിലായിക്കൊള്ളണമെന്നില്ലെന്ന് ടി.എസ്.എലിയറ്റ് പറഞ്ഞത് ഇവിടെ പ്രസക്തമാവുകയാണ്. 

ഒരു വാതിൽ തുറക്കുകയാണ് 

കവി എല്ലാം തീരുമാനിച്ചശേഷം ഒരു ആധാരമെഴുത്തുകാരനെ പോലെയാണോ എഴുതുന്നത് ?എങ്കിൽ അയാളുടെ മനസ്സ് എത്ര ശുഷ്കമായിരിക്കും? ഒരു 'വലിയ മനസ്' എന്ന് ആ കവിയെ വിളിക്കാനാവില്ല. വലിയ മനസ്സിന് അങ്ങനെ കവിതയെഴുതാനാവില്ല. എല്ലാം നിശ്ചയിച്ചുറപ്പിക്കുന്ന കവി യുക്തിയെ മാത്രമാണ് ആശ്രയിക്കുന്നത്.ബോധേന്ദ്രിയങ്ങൾക്കപ്പുറത്തേക്ക് പോയി സ്വകീയമായ ആന്തരികപ്രശ്നങ്ങളെ നേർക്കുനേർ കാണാൻ കഴിയേണ്ടതുണ്ട്‌. ഒറ്റയ്ക്ക് അനുഭവിക്കുന്നതിൻ്റെ മുറിവുകൾ ഒരാൾ മറ്റാരോടും പറയാനാവാതെ മനസ്സിൽ തന്നെ കൊണ്ടു നടക്കുമ്പോഴുള്ള ഒരു വ്യഥയുണ്ട്. സൃഷ്ടിപ്രക്രിയയിൽ ഇതുപോലുള്ള വ്യഥകൾക്കു മൂല്യമുണ്ട്. ചില അറിവുകൾ വിനിമയം ചെയ്യാൻ പോലുമാകാതെ മനുഷ്യൻ മനസ്സിൻ്റെ അടിത്തട്ടിൽ ഒളിപ്പിക്കുന്നു. സ്വയമൊരു അസംബന്ധമാണെന്ന അറിവ് എങ്ങനെയാണ് മറ്റുള്ളവരോട് പറയുക?

എഴുതുമ്പോഴാണ് എഴുത്തുകാരൻ്റെ  യാഥാർത്ഥ്യമുണ്ടാകുന്നത്. അതു  മുൻകൂട്ടി ആസൂത്രണം ചെയ്തതല്ല; അത് ഭാഷയിലൂടെ സംഭവിക്കുകയാണ്. ഭാഷയാകട്ടെ അവനവൻ്റെ പാതയാണ്. ഭാഷയില്ലെങ്കിൽ ,അയാളിൽ അവ്യക്തവും നിഗൂഢവുമായ അലങ്കോലങ്ങളായി അതെല്ലാം നിലനിന്നേക്കാം. എഴുത്തുകാരനു തന്നെക്കുറിച്ച് ഒന്നുമറിയില്ല. അയാൾ സ്വന്തം അദൃശ്യതയെയാണ് തകർക്കാൻ ശ്രമിക്കുന്നത്. അയാളുടെ ഉള്ളിൽ സംഭരിക്കപ്പെട്ടതോ  അജ്ഞാതമായതോ ആവാമത്. പലരുടെയും പ്രിയപ്പെട്ട സുഹൃത്ത് എന്ന ഐഡൻ്റിറ്റിയല്ല എഴുതുമ്പോൾ അയാൾക്കുള്ളത്. അപ്പോൾ കുടുംബനാഥനല്ല; ഉദ്യോഗസ്ഥനല്ല. തന്നിലുള്ള അജ്ഞാതഭൂഖണ്ഡത്തെ  പുറത്തെടുക്കാൻ പ്രയത്നിക്കുകയാണ്. ഒരു വാതിൽ തുറക്കുകയാണ് ,ഉള്ളിലെ ദുരൂഹമേഖലകളിലേക്ക്. അത്  വൈകാരികവും ദാർശനികവും  സൗന്ദര്യപരവുമായ ഒരു കുഴിച്ചെടുക്കലാണ്.

ദുരൂഹമായ അനുഭവങ്ങൾ

എല്ലാവർക്കും ബോധ്യമുള്ള ഒരു കാര്യം എഴുതുമ്പോൾ വസ്തുനിഷ്ഠതയുടെ  ആനുകൂല്യം മാത്രമേയുള്ളൂ. കഥ വസ്തുനിഷ്ഠതയല്ല ; വ്യക്തിനിഷ്ഠതയുമല്ല. വ്യക്തി - വസ്തുനിഷ്ഠതകളെ ലംഘിച്ചുകൊണ്ട്  സാഹസികവും ഭ്രമാത്മകവുമായി സഞ്ചരിക്കുകയാണ്; നിഷ്കളങ്കവുമാണത്. കാഫ്കയുടെ ‘മെറ്റാമോർഫോസിസ്’(രൂപാന്തരം) ഉദാഹരണം. മനുഷ്യൻ വെറും യുക്തിയുടെ ,പ്രായോഗികതയുടെ ഒരു ഉപകരണം മാത്രമല്ല. അവൻ സ്വപ്നത്തിലും ഭോഷ്കിലും ഭ്രമത്തിലും അസംബന്ധത്തിലും വികാരങ്ങളിലും ജീവിക്കുന്നു. ഇതിലൊന്നിലും പെടാതെ അജ്ഞാതമായും അവൻ  സഞ്ചരിക്കുന്നു. അവനുപോലും വ്യക്തമല്ലാത്ത, സന്ദിഗ്ദ്ധമായ അവസ്ഥകളുമുണ്ട്. അതുകൊണ്ട് കഥ എല്ലാവർക്കും ബോധ്യമുള്ളത് മാത്രം എഴുതിനിറയ്ക്കാനുതല്ല; മറഞ്ഞിരിക്കുന്ന യഥാർത്ഥ്യത്തെക്കുറിച്ചുള്ള ആധി , ഏകാന്തമായ ഭയവിഹ്വലതകൾ, വിഭ്രമിപ്പിക്കുന്ന ജീവിതാവസ്ഥകൾ, ദുരൂഹമായ അനുഭവങ്ങൾ തുടങ്ങിയവയെല്ലാം കഥയെയും നിയന്ത്രിക്കുന്നുണ്ട്. കഥാകൃത്തെന്ന നിലയിലുള്ള ഒരാന്തരിക ഭ്രമലോകത്തെ കൊണ്ടുനടക്കുന്ന അയാൾ അതിനെ അറിയാനാണ് ശ്രമിക്കുന്നത്.അതുകൊണ്ടാണ് കഥ യാഥാർത്ഥ്യമല്ല എന്ന് പറയേണ്ടി വരുന്നത്. 

യാഥാർത്ഥ്യം ഒരു പരിഭാഷ മാത്രമാണ്; അതിനെ ഒരാൾ ഏതു കോണിൽ നിന്നു നോക്കുന്നു എന്നിടത്താണ് ഭാവന പ്രവർത്തനമാരംഭിക്കുന്നത്. അങ്ങനെയത് പുതിയ യാഥാർത്ഥ്യമായി രൂപാന്തരപ്പെടുന്നു; ഉപരിപ്ളവയാഥാർത്ഥ്യമല്ല. മനുഷ്യാവസ്ഥയെപ്പറ്റിയുള്ള നിഗൂഢ ലാവണ്യദർശനം എന്ന നിലയിലാണ് യാഥാർത്ഥ്യം അവിടെ സൃഷ്ടിക്കപ്പെടുന്നത്. അങ്ങനെ ഫിക്ഷ്ൻ യാഥാർത്ഥ്യത്തെ
ഉപേക്ഷിച്ച് മറ്റൊന്നാകുന്നു.

ഫിക്ഷ്ൻ എന്ന വാക്കിൽ തന്നെ അത് യഥാർത്ഥമല്ലെന്നും മനുഷ്യൻ സൃഷ്ടിക്കുന്നതാണെന്നന്നും സൂചിതമാവുന്നുണ്ട്. കല്പിത വാസ്തവികതയാണത്. അതിൻ്റെ  ആഖ്യാനമാണ് കൃതിയിലെ ലിഖിത യാഥാർത്ഥ്യം(Textual Reality). ഇതാകട്ടെ എഴുത്തുകാരൻ്റെ മനോനിലയനുസരിച്ചാണ് ഉണ്ടാകുന്നത്. അയാൾ ജീവിതത്തിൻ്റെ ബദൽ അല്ലെങ്കിൽ ,സമാന്തരലോകം  നിർമ്മിക്കുന്നു. ആഖ്യാനയാഥാർത്ഥ്യം  എഴുത്തുകാരൻ നിർമ്മിക്കുന്നതാണെങ്കിലും, അത് വായനക്കാരൻ്റേതു മാത്രമാണ്. കാരണം, ഒരാൾ എഴുതിയത് അതേ നിലയിൽ ആരും ഉൾക്കൊള്ളണമെന്നില്ലല്ലോ. എഴുതുന്നയാളിൻ്റെ മനസ്സിലെ താളക്രമങ്ങൾ വായനക്കാരൻ ഗൗനിക്കണമെന്നില്ല. വായനക്കാരൻ മറ്റൊരു തരത്തിലാണ് സമീപിക്കുന്നത്. അപ്പോൾ ആഖ്യാനയാഥാർത്ഥ്യം  മാറുകയാണ്. പലതായി പിരിയുകയാണ്; അർത്ഥങ്ങളുടെ   ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണ്. ഭാഷയുടെ ടോൺ, വാക്കുകളുടെ  തിരഞ്ഞെടുപ്പ് ,സംഗീതാത്മകത എന്നിവയെല്ലാം ആഖ്യാന യാഥാർത്ഥ്യത്തെ അതീതമാക്കുന്നു. ഇതിലൂടെ വിഭിന്നങ്ങളായ അർത്ഥങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും  അവസരമൊരുക്കുകയാണ്. എഴുതുമ്പോൾ നമുക്ക് മുൻ മാതൃകകളില്ല .അതാണ് എഴുത്തിലെ ഏകാന്തത .പുതിയ പാഠം നിർമ്മിക്കാൻ അയാൾ വിധിക്കപ്പെടുന്നു. കാഫ്കയുടെ ‘മെറ്റാമോർഫോസിസ്’ പിറക്കുന്നത് ഒരു മാതൃകയില്ലാതെയാണ് . അതുകൊണ്ട് ആ കൃതിയിലെ ആഖ്യാനയാഥാർത്ഥ്യം കാഫ്കയുടെ  കണ്ടുപിടിത്തമാണ്. അതിനെ അന്തിമമായി വ്യാഖ്യാനിക്കാനാവില്ലെങ്കിൽ പോലും.

കല്പിത കഥ ഒരു അദൃശ്യനദി

കല്പിത കഥ പുറംലോകത്ത് കാണാനൊക്കില്ല. അത് ജീവിതത്തിനടിയിൽ ഒഴുകുന്നുണ്ട്; ഒരു അദൃശ്യനദി പോലെ. അതിൽ ഭ്രമമാണുള്ളത്. അതിനെക്കുറിച്ചുള്ള വെളിപാടുകളാണ് ഒരാൾ എഴുതുന്നത്.ഈ ഒഴുക്കിൻ്റെ സമ്മർദ്ദം താങ്ങിയാണ് എഴുത്തുകാരൻ നടക്കുന്നത്. സമ്മർദ്ദത്തിൻ്റെ ആക്കം  വ്യത്യാസപ്പെടുന്നതിനനുസരിച്ച് അയാൾ പലതരം ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്നു; അയാൾ അസന്തുലിതവും അലങ്കോലവുമായ  അവസ്ഥയായി മാറാം; അന്തർമുഖനാകാം.

സാങ്കല്പിക കഥയ്ക്കു വേണ്ടി ഒരാൾ പ്രത്യേകം ജനിക്കുന്നില്ല ;ഉള്ളിലെ സൗന്ദര്യപ്രശ്നങ്ങളുടെ തിരയേറ്റത്താൽ  മറ്റൊരു അസ്തിത്വവിതാനത്തിലേക്ക് എടുത്തെറിയപ്പെടുകയാണ്. ഉന്മാദത്തിൻ്റെ അപായകരമായ ഒരു കയറ്റമാണത്;കുത്തനെയുള്ള ഭിത്തിയിൽ ഇഴഞ്ഞു കയറുന്നപോലെ. എന്തിനാണ് അയാൾ തനിക്ക് അപ്രാപ്യവും തൻ്റെ പ്രകൃതിക്ക് വന്യവുമായ ഒരു പാത തിരഞ്ഞെടുത്തിരിക്കുന്നത്? .അയാളുടെ പരിചിതവും അർത്ഥരഹിതവുമായ പറന്തോടിനുള്ളിൽ ഒരിക്കലും സ്പർശിക്കപ്പെടാതെ അവശേഷിക്കുന്ന വിശേഷജീവിതസത്യങ്ങൾ പ്രധാനമാണ്. അതാണ് അയാളെ ജീവിപ്പിക്കുന്നത്. ഭാഷയെ പൂർണമായി  ആശ്രയിക്കാനാഗ്രഹിക്കുന്നില്ല. കാരണം, ഭാഷ സാമ്പ്രദായികത്വമാണ്; അതൊരു വിദ്യാഭ്യാസവ്യവസ്ഥയാണ്. നിശിതമായ ഒരു സ്കൂളിംഗ് ഭാഷയിൽ എപ്പോഴുമുണ്ട്. അതുകൊണ്ട് എഴുത്തുകാരനു  ആന്തരികമതിഭ്രമങ്ങളുടെയും ശരിതെറ്റുകളുടെയും ആശങ്കകളുടെയും അലങ്കോലങ്ങളുടെയും ടോൺ ആവിഷ്കരിക്കാൻ ഈ ഭാഷ അപര്യാപ്തമായി മാറാം. 

പലരും ഉപയോഗിച്ച് ക്രമപ്പെടുത്തിയ  ഭാഷയിൽ ,പലരും നശിപ്പിച്ച , ആവർത്തിക്കപ്പെട്ട പ്രയോഗങ്ങളിൽ ഒരാൾ എങ്ങനെ സ്വന്തം ദുരൂഹമായ കാഴ്ചാനുഭവങ്ങളെ ആവിഷ്കരിക്കും.? അയാൾക്കുപോലും സന്ദേഹമുള്ള പ്രശ്നങ്ങളെ എങ്ങനെ സമീപിക്കും? അതുകൊണ്ടു ഭാഷയിൽ പരീക്ഷണം ആവശ്യമായി വരും.എന്നാൽ ബോധപൂർവമായ പെരുമാറ്റമാവാനും പാടില്ല. വിചാരങ്ങളുടെയും വികാരങ്ങളുടെയും ആവശ്യത്തിനൊത്ത് ഭാഷയ്ക്ക്  രൂപമാറ്റം സംഭവിക്കുന്നു. ഭാഷ അതിൻ്റെ ആവശ്യത്തിനു വീർക്കുകയും   ചുരുങ്ങുകയും ചെയ്യുകയാണ്. ഭാഷയ്ക്ക് ജീവനാണ് പകരുന്നത്; വസ്തുതകളല്ല. വെറും വസ്തുതകൾ  മാത്രമായാൽ ഭാഷ ചത്ത പെരുമ്പാമ്പിനെപ്പോലെ കിടക്കും.എന്നാൽ ജീവൻ നല്കുമ്പോൾ ഭാഷയിൽ ഒരാൾക്ക് സ്വയം ഒളിപ്പിക്കാനാവും. ഭാഷ ഒരു കൂടാണ്, വീടാണ് ,പരിസ്ഥിതിയാണ് , പ്രകൃതിയാണ്, ആത്മാവാണ്, പുരാണമാണ്, ഭൂതകാലമാണ്, വർത്തമാനമാണ്, ഭാവിയാണ്, ഓർമ്മയാണ്, പുനർജനിയാണ്, വേദാന്തമാണ്, തത്ത്വചിന്തയാണ് , രതിയാണ്, ആകാശമുൾപ്പെടുന്ന പഞ്ചഭൂതമാണ് ,ദൈവമാണ്, ദൈവികേതരമാണ് ,ദൈവത്തിൻ്റെ അസംസ്കൃതവസ്തുക്കളാണ് , നിറങ്ങളാണ്, പുരാതനത്വമാണ്, നവീനതയാണ്, മതമാണ്, മനുഷ്യനാണ് …. ഈ അറിവിൽ ഒരാൾ എഴുതുമ്പോഴാണ് ഭാഷ ജീവിതമാകുന്നത് .ഇങ്ങനെയാണ് സവിശേഷമായ യാഥാർത്ഥ്യം  ഉണ്ടാകുന്നത്. ഇത് നമ്മൾ യാഥാർത്ഥ്യമെന്ന് വിവക്ഷിക്കുന്ന  അവസ്ഥയല്ല; അതിനുമപ്പുറമാണ്.
ഇത് സവിശേഷമായ വൈയക്തികതലത്തെ ഒരു വ്യാജപരിപ്രേക്ഷ്യത്തിലേക്ക് മാറ്റുകയാണ്.

സ്വപ്നലോകം

ഇവിടെ യാഥാർത്ഥ്യം എന്ന് പ്രയോഗിക്കുന്നത് സംവേദനപ്രധാനമായ ഒരനുഭവമണ്ഡലം എന്ന അർത്ഥത്തിലാണ്. യാഥാർത്ഥ്യമല്ലെന്നിരിക്കെ ,അതിലെ ആഖ്യാനം വ്യാജമാകുന്നതിൻ്റെ പ്രസക്തിയെന്താണ്? കഥ സ്വപ്നലോകമാണ്‌. സ്വപ്നത്തിൽ പലതും യുക്തിക്കനുസരിച്ചല്ല  പ്രത്യക്ഷമാകുന്നത്. യുക്തി അവിടെ ഉപരിതലത്തിലില്ല .എന്നാൽ സ്വപ്നത്തിൽ വിഭ്രാമകയുക്തിയാണുള്ളത്. അത്  പുറത്തെവിടെയെങ്കിലും പരിഹരിക്കാവുന്ന വിഷയമല്ല. ഇതു തന്നെയാണ് വ്യാജയാഥാർത്ഥ്യത്തിൻ്റെ നിർമ്മിതിയിലുമുള്ളത്. അത് സാഹിത്യകൃതിക്ക് വെളിയിലുള്ള സമസ്യയല്ല. എന്നാൽ എഴുത്തുകാരൻ്റെ ആന്തരികാവസ്ഥയുടെ സമസ്യയാണ് .അത് വ്യവഹാരജീവിതമല്ല; സ്വപ്നംപോലെ ആകസ്മികമായി സംഭവിക്കുന്ന അവസ്ഥയുടെ കപ്പൽച്ചേതമാണ്.നേരിട്ട് കണ്ടതോ ,നേരത്തെ അറിവുള്ളതോ അല്ല. ഇതാണ് ഞാൻ ‘ജലഛായ’ , ‘ശ്രീനാരായണായ’,’വാൻഗോഗിന് ‘ എന്നീ നോവലുകളിൽ  അവതരിപ്പിച്ചത്. അതെന്നിലെ അറിയപ്പെടാത്ത ഭൂഖണ്ഡമാണ്‌. അവിടെ കേവലയുക്തികളില്ല; ആപേക്ഷിക യുക്തികളേയുള്ളു. ഭാഷയിൽ ഉരുത്തിരിയുന്ന ഒരു അപര ജൈവലോകമാണത്. ആഖ്യാനം  കഥയായി നിലനിൽക്കെത്തന്നെ  അതിനുള്ളിൽ മറ്റൊരു കല്പിത കഥ ആലോചിക്കുകയാണ് ചെയ്തത്. കഥയ്ക്കുള്ളിലാണ് ഈ വ്യാജയാഥാർത്ഥ്യം നിലകൊള്ളുന്നത്. യാഥാർത്ഥ്യം വ്യാജമാണെന്ന അറിവ് ഇതിന് പിന്നിലുണ്ട്. യാഥാർത്ഥ്യത്തെ ക്കുറിച്ചുള്ള ചിന്തയും വിമർശനവും അതിനെ മറ്റൊന്നാക്കുന്നു

രജതരേഖകൾ 

1)പണം

ഇന്ന് പണം സംസ്കാരമാണ്; അല്ലെങ്കിൽ സംസ്കാരത്തിന്റെ വിഭവമാണ്. പണമുള്ളവനു മാത്രമേ ഇവിടെ കവിയാകാനും കഥാകൃത്താ വാനും കഴിയൂ. പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനും ഗ്രൂപ്പുണ്ടാക്കാനും സാഹിത്യോത്സവം നടത്താനും പണമാണ് പ്രധാനം .പണമുള്ളവനാണ് സാംസ്കാരിക ബുദ്ധിജീവി. ഏതെങ്കിലും നല്ല നാലുവരി എഴുതിയാൽ അതിനെ അഭിനന്ദിക്കുന്നവർ രാഷ്ട്രീയ രംഗത്തോ സാമൂഹ്യരംഗത്തോ ഇല്ല എന്നത് അതിശയിപ്പിക്കുന്നില്ല.

2)പി.ആർ വർക്ക് 

ചില കവികളെങ്കിലും ,എറണാകുളം, തിരുവനന്തപുരം, തൃശൂർ നഗരങ്ങൾ കേന്ദ്രീകരിച്ച് മുതിർന്ന കവികളുടെ പബ്ളിക് റിലേഷൻ വർക്ക് ചെയ്യുകയാണ്! മുതിർന്ന കവിയെ  ഇൻറർവ്യൂ ചെയ്യുക ,അവരുടെ പുസ്തകപ്രകാശനം നടത്തിക്കൊടുക്കുക, അവർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റിടുക, അവരുടെ വീടുകൾ നിരന്തരം സന്ദർശിച്ച് ഉപദേശം സ്വീകരിക്കുക, അവരെ പ്രധാനികളായി സ്ഥാപിച്ചുകൊണ്ട് സമ്മേളനം നടത്തുക തുടങ്ങിയ പബ്ലിക് റിലേഷൻ പ്രവർത്തനങ്ങളാണ് ഈ യുവ എഴുത്തുകാർ ഏറ്റെടുത്തിരിക്കുന്നത്.  ഇത് ആശയമില്ലാത്തവരുടെയും അഭിപ്രായമില്ലാത്തവരുടെയും അവസാനത്തെ അടവായി കാണുക.

3)പ്രണയം

ഇന്ന് പ്രണയമില്ലാത്തതുകൊണ്ട് പ്രണയകവിതയുമില്ല. ഇന്നത്തെ പ്രണയകവിതകൾ വൃഥാ അഭിനിവേശത്തിൻ്റെ വയറിളക്കം മാത്രമാണ്. അതിൽ ആത്മാർത്ഥതയോ മനസോ ഇല്ല.

4)രംഗനാഥാനന്ദ സ്വാമി 

ഇന്ത്യയുടെ മഹാപണ്ഡിതന്മാരിൽ ഒരാളായ രംഗനാഥാനന്ദ സ്വാമി നിശ്ശബ്ദതയെക്കുറിച്ച് ഇങ്ങനെ സംസാരിച്ചു:'നമ്മൾ ആരാധനാലയത്തിലും ജോലിസ്ഥലത്തും നിശബ്ദമായി ധ്യാനിക്കാൻ പഠിക്കണം. ഇങ്ങനെ സമാഹരിക്കുന്ന ഊർജ്ജം നമുക്ക് കൂടുതൽ വികാരത്തെ ഉൾക്കൊള്ളാനും ഫലപ്രദമായി കൂടുതൽ സേവനം ചെയ്യാനും സഹായിക്കും.'

5)സി.അനൂപ് 

സി.അനൂപ് എഴുതിയ 'റിൽക്കെയുടെ വീട്'(പ്രസാധകൻ ,ജൂലായ്) സൗഹൃദത്തിലും ലഹരിയിലും സംഗീതത്തിലും കവിതയിലും  കൂട്ടുകെട്ടിലും ഒളിച്ചു താമസിച്ച ഒരു തലമുറയെ അടുത്തു നിന്നു കാണാൻ സഹായിച്ചു.കഥാകൃത്ത് ഉൾപ്പെട്ട തലമുറയുടെ നഷ്ടപ്പെട്ട മൗനനൊമ്പരങ്ങൾ ഈ കഥയിലൂടെ ഉയിർകൊള്ളുകയാണ്. ഡാനി എന്ന യുവാവിന്റെ കഫെയും അയാളുടെ റിൽക്കെ ഹൗസ് എന്ന വീടുമാണ് പശ്ചാത്തലം .അവിടെ ഒരു കാലത്തെ ആവാഹിക്കുകയാണ് കഥാകൃത്ത്. അയാൾ ഇങ്ങനെ പറയുന്നു:'എത്ര ശ്രമിച്ചാലും ചില ഓർമ്മകൾ കടന്നുവന്ന് മുരണ്ട് ചുറ്റും വലം വയ്ക്കും. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ മഞ്ഞുകാല രാത്രികളെ ഓർമ്മകളുടെ ഞണ്ട് എന്നാണ് ഡാനി വിശേഷിപ്പിക്കാറുള്ളത്.'

6)കേശവദേവ്

പ്രതിഷേധിക്കാൻ ഇന്ന് മഹാസാഹിത്യകാരനായ കേശവദേവി ല്ല.അതുകൊണ്ട് കേശവദേവിനെ എത്ര പ്രകോപിപ്പിച്ചാലും അദ്ദേഹം ഒന്നും മിണ്ടുകയില്ല.


7)സി.ജെ.തോമസ്

സ്വതത്രചിന്തകനും നാടകകൃത്തുമായിരുന്ന സി.ജെ.തോമസിൻ്റെ പിന്തുടർച്ചക്കാരായി ആരും തന്നെ ഉണ്ടായില്ല.ഭൂരിപക്ഷം എഴുത്തുകാരും അധികാരമുള്ള പാർട്ടിക്കൊപ്പം നിന്ന് വിജയിച്ച ഭാവം അഭിനയിച്ചു തീർക്കുകയാണ്.

8)അഭിരുചി 

വായനയിൽ അഭിരുചിക്കാണ് പ്രാധാന്യം. കൈയിൽ കിട്ടുന്നതെന്തും വായിക്കുന്നതും ഏതു പുസ്തകവും ആസ്വദിക്കുന്നതും വായനയുടെ മഹത്തായ ലക്ഷ്യമായി കാണാനാവില്ല.  അങ്ങനെയുള്ള വായന ആസ്വാദനത്തിനും എഴുത്തിനും എതിരായി പ്രവർത്തിച്ച് സാഹിത്യത്തിൻ്റെ ഉന്നതമായ അഭിരുചിയെ നശിപ്പിക്കുകയാണ് ചെയ്യുന്നത് .

9)ആൽബേർ കമ്യൂ

ജീവിതത്തിൽ അർത്ഥശൂന്യത തോന്നുന്ന നിമിഷത്തിൽ മൂന്നു കാര്യങ്ങൾ പ്രധാനമാണെന്ന് പ്രമുഖ  ഫ്രഞ്ച് സാഹിത്യകാരനായ ആൽബർ കാമ്യ പറഞ്ഞു :ഒന്ന്, എതിരിടൽ. രണ്ട് ,സ്വാതന്ത്ര്യം. മൂന്ന്, അഭിനിവേശം. ഇത് മൂന്നും ജീവിതത്തിന് അർത്ഥമുണ്ടാക്കും. അർത്ഥശൂന്യമായ ചുറ്റുപാടിൽ സ്വയം അവസാനിപ്പിക്കരുത്. അവിടെ നിന്ന് അതിനെതിരെ പോരാടണം. അങ്ങനെ അർത്ഥമുണ്ടാക്കണം.

10)ഡോ. എം.ലീലാവതി 

വിമർശനത്തിന് മൗനമോ മരണമോ ഇല്ലെന്ന് പ്രഖ്യാപിക്കുന്നതാണ് ഡോ. എം. ലീലാവതി ടീച്ചറുടെ അനുസ്യൂതമായ ചിന്തകൾ. ടീച്ചർ സാഹിത്യസംസ്കാരത്തിന്റെ പുരാതനത്വത്തെയും നവീനതയെയും ഒരേപോലെ ഉൾക്കൊള്ളുന്നു.

11)ജോസ് പ്രകാശ്

അറുപതുകളിലും എഴുപതുകളിലും ജോസ് പ്രകാശ് എന്ന വില്ലൻ നടൻ ഒരു ആശ്വാസമായിരുന്നു. അബദ്ധങ്ങൾക്ക് ഒത്താശ ചെയ്തും  തെറ്റുകൾ ആവർത്തിച്ചും ആ കഥാപാത്രം ഒടുവിൽ സ്വയം തകർന്നു വീഴുമെന്ന് പ്രേക്ഷകർക്ക് ഉറച്ചു വിശ്വസിക്കാമായിരുന്നു. ജോസ് പ്രകാശിൻ്റെ വേഷങ്ങൾക്ക് കാപട്യമില്ലായിരുന്നു. അത് സ്വയം വെളിവാക്കുന്നു; സ്വയം ജീവിക്കുന്നു - നല്ല കഥാപാത്രമായി ഒരിക്കലും നടിക്കുന്നില്ല.

12)മാർക് ട്വെയ്ൻ 

ഒരു ശരാശരി സ്ത്രീക്ക് ബുദ്ധിശക്തിയേക്കാൾ കൂടുതൽ  സൗന്ദര്യമാണുണ്ടാവുക; എന്തുകൊണ്ടെന്നാൽ, ഒരു ശരാശരി പുരുഷന് ചിന്താശേഷിയെക്കാൾ, കൂടുതൽ കാണാനുള്ള കഴിവാണുണ്ടാവുക' - അമെരിക്കൻ ഹാസ സാഹിത്യകാരനായ മാർക് ട്വെയ്ൻ പറഞ്ഞു.
 
new literature ideas, critical opinion, freedom,  m k harikumar, 

Friday, August 21, 2026

അക്ഷരജാലകം /എം.കെ.ഹരികുമാർ /നരേന്ദ്രപ്രസാദിൻ്റെ നോവൽ @50

 


അക്ഷരജാലകം 
എം.കെ.ഹരികുമാർ 


നരേന്ദ്രപ്രസാദിൻ്റെ നോവൽ @50


പ്രൊഫ.ആർ.നരേന്ദ്രപ്രസാദിനെ ആളുകൾ ഏറ്റവുമധികം അറിയുന്നത് ഒരു സിനിമാനടനായാണ്. അദ്ദേഹം അവിടെ തന്റേതായ ശൈലിയും ശാബ്ദികമായ സാന്നിധ്യവും ഉറപ്പാക്കുക തന്നെ ചെയ്തു. കഥാപാത്രത്തെ വ്യാഖ്യാനിച്ച നടനാണദ്ദേഹം.ആധുനിക സാഹിത്യത്തിലും കലയിലും അറിവ് നേടിയ എഴുത്തുകാരനും നാടക സംവിധായകനുമായിരുന്നു നരേന്ദ്രപ്രസാദ്. അദ്ദേഹത്തിൻ്റെ 'സൗപർണിക' എന്ന നാടകം രംഗത്തവതരിപ്പിച്ചത് രംഗകലയെക്കുറിച്ചുള്ള പാഠത്തെ പുതുക്കുന്നതിന് വേണ്ടിയായിരുന്നു.നരേന്ദ്രപ്രസാദ് ഒരു പരീക്ഷണശാലയായിരുന്നു. അദ്ദേഹം ബുദ്ധിപരമായ ജീവിതമാണ് ജീവിച്ചത്. എന്നാൽ അദ്ദേഹത്തിലെ കലാകാരൻ ഒരു സ്വതന്ത്രമനുഷ്യനായിരുന്നു. ഒരിടത്തും ഉറച്ചുനിൽക്കാതെ, ലക്ഷ്യമില്ലാതെ അലഞ്ഞ ഒരാന്തരിക മനസ് അദ്ദേഹത്തിനുണ്ടായിരുന്നു. തൻ്റെ സഞ്ചാരത്തെ ഒരു ഉറുമ്പിൻ്റെ സഞ്ചാരത്തോട് ഉപമിക്കാമെന്ന് ഒരു  സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞതോർക്കുന്നു.

അദ്ദേഹത്തിൻ്റെ 'അലഞ്ഞവർ അന്വേഷിച്ചവർ' എന്ന നോവൽ 1976 ലാണ് പ്രസിദ്ധീകരിച്ചത്. ഇപ്പോൾ ഈ കൃതിക്ക് അമ്പത് വയസ്സായിരിക്കുന്നു. 1970കളുടെ സംവേദനപരമായ ഭാരവും ഭ്രാന്തും ആവാഹിച്ച കൃതിയാണിത്. 1946 ലോ '47 ലോ ജനിച്ച രാഘവൻ എന്ന കഥാപാത്രത്തിലൂടെയാണ് നോവൽ ആവിഷ്കൃതമാകുന്നത്. നരേന്ദ്രപ്രസാദ് ജനിച്ചതും ഈ കാലത്താണല്ലോ. ആ കാലത്ത് ജനിച്ചവർ പൊതുവേ ഉൾക്കൊണ്ട ചരിത്രപശ്ചാത്തലവും കുടുംബപരമായ പ്രതിസന്ധികളും രാഘവനും ബാധകമാ യിരുന്നു.ഉമയമ്മറാണിയുടെ പല്ലക്ക് ചുമക്കുന്നവരുടെ കുതികാൽ വെട്ടിയ കുടുംബത്തിന് പലായനം ചെയ്യേണ്ടിവന്നു. ആ കുടുംബപരമ്പരയുടെ ഇങ്ങേയറ്റത്തെ കണ്ണിയാണ് രാഘവൻ. അവൻ അഭ്യസ്തവിദ്യനായെങ്കിലും അതിനു പറ്റിയ ജോലിയോ പദവിയോ ലഭിച്ചില്ല. അതിനുള്ള സാഹചര്യം അവൻ തേടിയില്ല എന്നതാണ് യാഥാർത്ഥ്യം. അവൻ കാലത്തിൻ്റെ ഒഴുക്കിനൊപ്പം നീങ്ങി. ചിലപ്പോൾ അവൻ വിപ്ലവകാരിയായി. പുതിയൊരു ഭരണവ്യവസ്ഥ സ്വപ്നം കണ്ടു. സ്വകാര്യ കോളേജ് അധ്യാപകനായി. തീവ്രവാദത്തിലും രാഷ്ട്രീയത്തിലും രതിയിലും അവൻ കാലിടറി വീണു കൊണ്ടിരുന്നു.

കലാപരമായ ഔന്നത്യം 

അവൻ തൻ്റെയുള്ളിലെ ചിതറിയ വ്യക്തികൾക്ക് ആവിഷ്കാരം നൽകുകയാണോ എന്ന് ശങ്കിക്കാവുന്നതാണ്. അവനിൽ വ്യക്തിത്വത്തിൻ്റെ ഒരു ഏകശിലാ രൂപമില്ലായിരുന്നു. അവൻ പലതായിരുന്നു. അവൻ സ്ത്രീകളിലേക്ക് ആകർഷിക്കപ്പെട്ടെങ്കിലും അവരിൽ തേടിയത് വിശുദ്ധ പ്രേമമല്ല ,മറവിയാണ്. രതിയിലൂടെ  അവൻ കൂമ്പൊടിഞ്ഞ തന്റെ പ്രയാണത്തിന്റെ ചരമശുശ്രൂഷയാണ് അനുഷ്ഠിച്ചത്. അവൻ ആരെയും ഓർത്തില്ല. ഓർക്കാൻ മാത്രം ആർക്കും അവനെ സ്വാധീനിക്കാനായില്ല. ഒടുവിൽ അവൻ ഒരു കുന്നിൽ നിന്ന് വീണ് മരിക്കുകയാണ്. അർത്ഥശൂന്യമായ  ഒരു ജീവിതമാണെന്നറിഞ്ഞുകൊണ്ടാണ് അവൻ ജീവിച്ചത്.ജീവിതത്തിനെതിരായ ഗൂഢാലോചനയിൽ അവൻ തന്നെ ഏർപ്പെട്ടു.ഒരു ദേശത്തിൻ്റെ പുരാവൃത്തവും മിത്തും കൂട്ടിക്കലർത്തി  ഗ്രാമത്തിന്റെയും മനുഷ്യരുടെയും അടിത്തട്ടിലേക്ക് സഞ്ചരിക്കുന്ന ഈ നോവൽ കലാപരമായി ഉയർന്നുനിൽക്കുന്നു. 

നരേന്ദ്രപ്രസാദ് ഒരു നോവൽ മാത്രം എഴുതിയെന്നത് ഒരു കുറവല്ല; ഒരു നോവൽ എഴുതിയെന്നതാണ് പ്രധാനം. തനിക്ക് പറയാനുള്ളതെല്ലാം ഒരു നോവലിൽ ആവിഷ്കരിച്ചു; അത്രമാത്രം. വിശ്രുത ലാറ്റിനമേരിക്കൻ നോവലിസ്റ്റ് ഹ്വാൻ റുൾഫോ ഒരേയൊരു നോവലാണ് എഴുതിയത് - പെഡ്രോ പരാമോ. അത് ഒരു പരിമിതിയല്ല .താൻ നോവലെഴുത്തുകാരനായി വളരാൻ ഇടയാക്കിയത് 'പെഡ്രോ പരാമോ' വായിച്ചതുകൊണ്ടാണെന്ന് നോബൽ സമ്മാനം ലഭിച്ച ഗാർസിയ മാർകേസ് പറഞ്ഞിട്ടുണ്ട്. ഒരു ഡസൻ നോവൽ എഴുതുമ്പോൾ മാത്രമേ നോവലിസ്റ്റാകൂ എന്ന് ശഠിക്കുന്നത് ശരിയല്ല. ഒരു നോവൽ എഴുതുമ്പോഴും നോവലിസ്റ്റാണ് .പിന്നീട് നോവൽ എഴുതാത്തത് ഒരു പരാജയമല്ല. നോവലിസ്റ്റിന് പോലും തൻ്റെ കൃതി പിൻവലിക്കാൻ അവകാശമില്ല .മഹത്തായ ഒരു കൃതിയെ അതിൻ്റെ കർത്താവ്  തള്ളിക്കളഞ്ഞാലും വായനക്കാർ ഉപേക്ഷിക്കുകയില്ല. കാഫ്കയുടെ കാര്യത്തിൽ അതാണല്ലോ സംഭവിച്ചത്. അദ്ദേഹം കത്തിച്ചു കളയാൻ പറഞ്ഞ കൃതികളാണ് പിന്നീട് ലോകസാഹിത്യത്തിന് പുതിയ മുഖം  നൽകിയത്. 

നോവലിൻ്റെ ഗദ്യം ഒരു ബിംബം

നരേപ്രസാദിൻ്റെ 'അലഞ്ഞവർ അന്വേഷിച്ചവർ' ആധുനികതയുടെ കാലത്ത് പ്രത്യക്ഷപ്പെട്ടതുകൊണ്ട് അതിൽ ആ കാലത്തിൻ്റെ പൊതുവായ ചില അടയാളങ്ങൾ വന്നുചേരുന്നത്  സ്വാഭാവികമാണ്.മഹാകാവ്യങ്ങളുടെ കാലത്ത് എഴുതപ്പെട്ട കൃതികളിൽ ചില സാദൃശ്യങ്ങൾ കണ്ടെത്താനാവും. 'ഖസാക്കിൻ്റെ ഇതിഹാസം' വായിച്ചവർക്ക് 'അലഞ്ഞവർ അന്വേഷിച്ചവർ' നന്നായി ആസ്വദിക്കാനാവും. ഒരു നോവൽ ആസ്വദിക്കാനുള്ള ഉപകരണങ്ങൾ മനസ്സിലാണ് ഉണ്ടാവേണ്ടത് .അത് ഒരു ലാബോറട്ടറിയിൽ ലഭ്യമല്ല.ഒരു സ്ഥാപനത്തിനും അതിൻ്റെ കുത്തകയില്ല. നോവൽ ഒരു കലാരൂപമാണ് .അതിൻ്റെ ഗദ്യം  ഭാവനയുടെ ബിംബമാണ്, കലയാണ്. ഗദ്യം സ്ഥൂലമായി കടലാസിൽ നീണ്ടുകിടക്കുന്നു. ഒരു വാചകമല്ല, നോവലിൻ്റെ ആകെ ഗദ്യം ഒരു ബിംബമായി കാണാവുന്നതാണ്. അതൊരു പ്രതിഫലനമാണ്. പല മനുഷ്യരിൽ, വസ്തുക്കളിൽ, സ്വപ്നങ്ങളിൽ, ചിന്തകളിൽ, ചരിത്രത്തിൽ ചിതറിക്കിടക്കുന്ന തീവ്രദുഃഖത്തെയും സമ്മോഹനമായ  പ്രതീക്ഷകളെയും കൂട്ടിയിണക്കുകയാണ് ഗദ്യം.നരേന്ദ്രപ്രസാദിൻ്റെ ഗദ്യം ആ നിലയിൽ സമർത്ഥമാണ്. അത് സ്വാതന്ത്ര്യലബ്ധിയുടെ കാലത്തിന് മുമ്പും അതിൻ്റെ സമീപത്തുമുള്ള  മാനുഷികബന്ധങ്ങളെ പരിശോധിക്കുന്നു. ധാർമികമായ ശക്തി നഷ്ടപ്പെട്ടതുകൊണ്ട് മനുഷ്യർക്ക് ജീവിതത്തിൽ പിൻവാങ്ങേണ്ടി വരുന്നു. ഒരു യുദ്ധക്കളമാണ് ജീവിതം. അവിടെ ആയുധം ഉപേക്ഷിച്ചുപോകുന്നവരെ നാം കാണുന്നു.

മധ്യതിരുവിതാംകൂറിൻ്റെ ഒളിച്ചോട്ടജീവിതങ്ങളുടെ ദുഃഖവും ചിതറലും അദ്ദേഹം ഗഹനമായി നോവലിൽ കൊണ്ടുവരുന്നുണ്ട്.ഇതിന്റെ ഭാരം ഏറ്റെടുത്ത രാഘവൻ എന്ന കഥാപാത്രം അതിന്റെ ആത്മീയമായ ചിതയിൽ വെന്തെരിയുകയാണ്. രാഘവൻ മദ്യപിച്ചും പിടിവിട്ടും  ജീവിച്ചു ;സ്വപ്നങ്ങളെ തല്ലിക്കൊഴിച്ചു.അങ്ങനെ 
താഴെ വീഴുന്നു. അത് കേരളീയ ജനതയുടെ ഒരു കാലഘട്ടത്തിൻ്റെ ആത്മീയമായ പരിച്ഛേദമാണ്.
എത്രയോ കഥകളിൽ ഈ അവസ്ഥ വിവരിക്കപ്പെട്ടിട്ടുണ്ട്.

കഥാപാത്രം ഒരു വ്യക്തിയല്ല 

ദസ്തയെവ്സ്കി 'അടിത്തട്ടിൽ നിന്നുള്ള കുറിപ്പുകൾ' എന്ന നോവലിൽ ചെയ്തതുപോലെ സ്വയം കീറിമുറിച്ച് നോക്കുന്ന പ്രതീതിയാണ് ഇവിടെ അനുഭവപ്പെടുന്നത്. ഒരു ജനതയുടെ ആത്മീയമായ ഭയാശങ്കകളെയും ലക്ഷ്യം നഷ്ടപ്പെട്ട യാത്രകളെയും രാഘവനിലൂടെ അഭിവ്യഞ്ജിപ്പിക്കുകയാണ് .ഈ  കഥാപാത്രത്തെ കേവലം വ്യക്തിയായി മാത്രം കാണേണ്ടതില്ല .അത് ഒരു കാലവും കാലാവസ്ഥയുമാണ്. ഒരു സമ്മിശ്രശബ്ദമാണത് .അതിൽ പല കാലങ്ങളും പല സ്ഥലങ്ങളും പല മനുഷ്യരും ഉയിർകൊള്ളുകയാണ്.

'അലഞ്ഞവർ അന്വേഷിച്ചവർ' വേണ്ടപോലെ വായിക്കപ്പെട്ടില്ല എന്ന് പലർക്കും തോന്നിക്കാണും. അതിൽ അത്ഭുതമില്ല. തൻ്റെ സാഹിത്യജീവിതത്തിൽ നരേന്ദ്രപ്രസാദ് പോലും ഒരു പ്രത്യേക സാഹിത്യശാഖയിലുള്ള തൻ്റെ  പ്രകടനത്തിന് ഊന്നൽ കൊടുത്തിട്ടില്ല. 'പതിനൊന്ന് കഥകൾ'ക്ക് മഹത്തായ അവതാരിക എഴുതിയ നരേന്ദ്രപ്രസാദിന് ആ നിലയിൽ മലയാളസാഹിത്യം ഒരാദരവ് നല്കിയിട്ടില്ലല്ലോ. കടമ്മനിട്ടയുടെ കവിതകൾക്ക് ദീർഘമായ അവതാരിക എഴുതിയ അദ്ദേഹം വിമർശനത്തിൽ സ്വന്തം ആത്മവായനയാണ് സാധ്യമാക്കിയത്. അതും ഇവിടെ സസൂക്ഷ്മം പഠിക്കപ്പെട്ടില്ല. ഈ ലേഖകൻ 'കടമ്മനിട്ടക്കവിതയിൽ നരേന്ദ്രപ്രസാദിൻ്റെ സ്വംവായന'(ബോധി ബുക്സ്)എന്ന പേരിൽ സമീപകാലത്ത് പ്രസിദ്ധീകരിച്ച പുസ്തകം പുതിയ വിമർശനത്തെ അദ്ദേഹം എത്രത്തോളം കലാപരമായ ആവിഷ്കാരം കൊണ്ട് നിറച്ചു എന്ന് വിശദീകരിക്കുന്നുണ്ട്.

നരേന്ദ്രപ്രസാദ് ഒരു നവസംവേദനത്തിന്റെ പാതയിലാണ് ജീവിച്ചത്. ഈ നവസംവേദനം ഒരു പ്രത്യേക കഥാപാത്രത്തെയോ തത്വശാസ്ത്രത്തെയോ രാഷ്ട്രീയപക്ഷത്തെയോ സംഘടനയെയോ തോളിലേറ്റുന്ന വിദ്യയായിരുന്നില്ല. വളരെ ഏകാന്തവും സ്വതന്ത്രവുമായ ഒരു ആത്മീയ, സർഗാത്മക മാർഗ്ഗമാണത്. യാതൊന്നിൻ്റെയും വാർപ്പു മാതൃകയാവുകയല്ല, എല്ലാ മാർഗങ്ങളെയും നിരാകരിക്കുകയാണ് സൃഷ്ടികർത്താവ് എന്ന നിലയിൽ അദ്ദേഹം ചെയ്തത് .

നോവലിസ്റ്റിൻ്റെ ദിവ്യജ്ഞാനം

ഒരു കഥാപാത്രത്തിൻ്റെ നല്ലസ്വഭാവം നോക്കിയല്ല ഒരു കൃതി വായിക്കേണ്ടത്. സർക്കാർ അംഗീകരിച്ച നല്ല സ്വഭാവം മാത്രം മാനദണ്ഡമാക്കിയാൽ ശ്രീബുദ്ധനെ പോലും നമുക്ക് അംഗീകരിക്കാനാവില്ല. ബുദ്ധൻ  യുവാവായിരിക്കെ കൊട്ടാരം വിട്ടുപോയത് തന്നിഷ്ടപ്രകാരമായിരുന്നു .പിന്നീട് കൊട്ടാരമല്ല, കാടും തെരുവുമായിരുന്നു ആശ്രയം. അതൊന്നും ബുദ്ധന്റെ കുറവുകളായി ആരും കാണുകയില്ല. ശരിയായ പൊരുൾ അല്ലെങ്കിൽ ജീവിതലക്ഷ്യം കൃത്യമായി മനസ്സിലാക്കാനാവാത്ത ഒരു ഘട്ടത്തിൽ ഉള്ളിൽ നിന്ന് വരുന്ന പലവിധ ആവേഗങ്ങൾക്ക് അടിപ്പെട്ട് ഉഴലുന്ന ഒരു സാഹചര്യമുണ്ടാവും. ഒരു തലമുറയെക്കുറിച്ച് വ്യാകുലപ്പെടുന്ന നോവലിസ്റ്റ് നഷ്ടപ്പെട്ട കാലത്തെ വീണ്ടുവിചാരം ചെയ്ത് ദിവ്യജ്ഞാനം  പ്രസരിപ്പിക്കുന്നു.തന്റെ തലയ്ക്ക് മുകളിൽ തെളിയുന്ന അപൂർവ്വമായ ഒരു ആകാശക്കീറിനെയാണ് ആ ദിവ്യജ്ഞാനത്തിലൂടെ കാണിച്ചു തരുന്നത് .വിഭ്രമാത്മകവും അത്യാനന്ദകരവുമായ വികാരങ്ങളുടെ സംയോജനമാണത്. ഓരോ നിമിഷവും ജീവിച്ച എഴുത്തുകാരനാണദ്ദേഹം എന്ന് ഇത് ബോധ്യമാക്കിത്തരും.തൻ്റെ ആന്തരിക ലോകത്ത് അടിഞ്ഞുകൂടിയ അന്ധതയെ വകഞ്ഞു മാറ്റി പ്രകാശത്തിന്റെ ഒരു തുണ്ട് കണ്ടെത്തുകയാണ്. കാലത്തിൻ്റെ വീണ്ടെടുപ്പ് അസാധ്യമാണെന്നറിയുന്ന മനുഷ്യമനസ്സ് വിനീതമായി കീഴടങ്ങുന്നു.
ആ രംഗം നോവലിസ്റ്റ് ഇങ്ങനെ ചിത്രീകരിക്കുന്നു:'ഗൗരിയുടെ കണ്ണ് നിറഞ്ഞു. അവൾ എന്തൊക്കെയോ ആലോചിച്ചു. പഴയ കാര്യങ്ങൾ. പഴയ മുഖങ്ങൾ .പഴയതൊന്നും ആലോചിക്കരുത്. മനസ്സ് ആടിപ്പോകും. കാൽ കുത്തുന്ന മണ്ണിൽ കാരണവന്മാരുടെ പ്രേതങ്ങളാണ്.'

കൃഷ്ണൻ എന്ന കഥാപാത്രത്തിൻ്റെ  ഈശ്വരൻ ശ്രീകൃഷ്ണനല്ലായിരുന്നു, ബുദ്ധനല്ലായിരുന്നു, കൊറ്റാർകാവിൽ ദേവിയല്ലായിരുന്നു എന്നെഴുതിയിട്ട് നോവലിസ്റ്റ് അത് ഇങ്ങനെ സംഗ്രഹിക്കുന്നു: 'അവനെ സംബന്ധിച്ചിടത്തോളം ദൈവം എല്ലാ സ്ഥലത്തിന്റെയും എല്ലാ കാലത്തിൻ്റെയും അധിപനായിരുന്നു. സൗകര്യപൂർവ്വം ധ്യാനിക്കാനും മന:ശാന്തി വരുത്താനുമുള്ള ഒരുപകരണമാക്കിയിരുന്നു ദൈവത്തെ. ആ പുതിയ ദൈവം അവനെ നയിച്ചു.'
ദൈവത്തെ അറിയുന്നവൻ്റെ നിമിഷമാണത് ;ദൈവത്തെ അംഗീകരിച്ചവന്റെ നിമിഷമല്ല. ഓർമ്മകൾ തികട്ടി വരും.പരിക്ഷീണിതനായവന് ഓർമ്മകൾ ഭക്ഷ്യവസ്തുവാണ്. അവൻ അതുകൊണ്ടാണ് ജീവിക്കുന്നത്. 
അത് കൈയ്പും പുളിയും നിറഞ്ഞതാണ്. 'എല്ലാ കഥകളും ഓർക്കേണ്ടതില്ല. പക്ഷേ അവ അവസാനിക്കാതെ കിടക്കുന്നു. ഒരു ശ്രംഖല പോലെ.വെട്ടിക്കിളച്ചുകളഞ്ഞാലും അടുത്ത മഴയ്ക്ക് കിളിർക്കുന്ന കാശിത്തെറ്റകൾ പോലെ.'
ഓർമ്മകൾ തലച്ചുമടായി കൊണ്ടുനടന്നവരുടെ വിലാപങ്ങൾ അസ്തമിക്കുന്നില്ല .നിരർത്ഥകതകൾ കരിനിഴൽ പോലെ വന്ന് ഭയപ്പെടുത്തുകയാണ്. ശാന്തിയില്ലാത്തവർക്ക് എന്ത് ആശയം? ഈ തുടർച്ചയിൽ അമരുക തന്നെ.
'പുതിയ നിറങ്ങളോടെ ,ജന്മങ്ങളിൽ നിന്ന് ജന്മങ്ങളിലേക്ക് നിസ്സഹായമായി നീളുന്ന ബീജം .ലാളിത്യഗീതങ്ങൾ നഷ്ടപ്പെട്ട ബീജത്തിന്റെ ശക്തനൃത്തങ്ങൾ. വരൾച്ചയിൽ, കോലാഹലത്തിൽ, തണുപ്പിൽ ,കാപട്യത്തിൽ ഒളിഞ്ഞിരിക്കുന്ന ബീജത്തിന്റെ പുല്ലാങ്കുഴൽ വിളികൾ.' അപ്രതിരോധ്യമായ ജനമൃതിയുടെ ആരവങ്ങൾക്കിടയിൽ ഏകാത്മക മനസ്സുള്ള ഒരുവൻ നിരർത്ഥകതയെ അറിയുന്നു.

ആവർത്തനങ്ങൾ 

എല്ലായിടത്തും നാം ആവർത്തിക്കുന്നു; അല്ലെങ്കിൽ നാം മറ്റുള്ളവരുടെ ആവർത്തനമായി തുടരുന്നു.'കഥകൾ എല്ലായിടത്തും ഒന്നുതന്നെയാണ്. രാഘവൻ വിചാരിക്കുകയായിരുന്നു. തമിഴ് സംസാരിക്കുകയും തമിഴ് മണം ചുഴറ്റുകയും ചെയ്യുന്ന ഈ വരണ്ട കാറ്റിന്റെ നഗരത്തിൽ നടക്കുന്ന കഥകൾ, തൻ്റെ ആ പഴയ നാട്ടിലെ കടൽത്തീരങ്ങൾ പറയുന്നവ തന്നെ. താൻ ജോലി ചെയ്യുന്ന ഈ അനാഥാലയത്തിലെ മനുഷ്യർ വർഷങ്ങൾക്കു മുൻപ് ,നൂറുകണക്കിന് മൈലുകൾക്കകലെ, വല്യകുളത്തിന് ചുറ്റും അലിഞ്ഞു നടന്നവർ തന്നെ.'
നോവലിസ്റ്റിൻ്റെ ദിവ്യജ്ഞാനം പരാഗം പോലെ ഈ നോവലിൽ തൂവിക്കിടക്കുന്നു. ജ്ഞാനേന്ദ്രിയമാണ് വാക്ക്.

'നഗ്നമായ ആത്മാവ് എവിടെയോ മൂർച്ഛിച്ചു കിടന്നു .ഉല്ലാസങ്ങൾ നശ്വരമായ ശരീരത്തിൻ്റെ മുക്കിലും മൂലയിലും തളം കെട്ടിക്കിടന്നു. അപ്പോൾ അവർ യാഗം ചെയ്തു. ഹോമകുണ്ഡത്തിന് ചുറ്റും അവർ താണ്ഡവനൃത്തം നടത്തി.  സർപ്പങ്ങളായി അഗ്നിയുയർന്നു.'
മനുഷ്യർക്ക് ജീവിതം വ്യക്തമായി തോന്നുമ്പോൾ അറിയത്തക്കതല്ലാതെ ലോകങ്ങൾ അവരെ അതിരുകൾക്കപ്പുറത്തേക്ക് വിളിക്കുന്നു.

രാഘവൻ എന്ന കഥാപാത്രം 'പൂർണ്ണതയിൽ അപൂർണ്ണത കാണുക'യാണ്.അത് അവൻ്റെ വിധിയാണ് .അവർ ഭ്രാന്തന്മാരാകുന്നു. വേശ്യകളാകുന്നു. കുറ്റവാളികളും വിപ്ലവകാരികളും പ്രവാചകന്മാരുമാകുന്നു.'സാഹിത്യകലയിലെ നിഷേധത്തെ പുണ്യാത്മകമായ മനസ്സുകൊണ്ട് വായിക്കുകയാണ് നോവലിസ്റ്റ്. ഓരോ ധൂളിയും ഓരോ വെളിപ്പെടലാണ്. കാലവും ലോകവും സ്പന്ദിക്കുകയാണ്. 'വയലുകൾ അയാളെ വിളിച്ചു. എന്നാണ് ഞാൻ ഞാനായി വരിക? ചെളിയിൽ പുരണ്ടു കിടക്കുമ്പോൾ ,സൂര്യൻ ഒരു രഹസ്യം തകർന്ന സന്തോഷത്തിൽ ഉണരുമ്പോൾ മണ്ണിൻ്റെ ലഹരിയിൽ പൊയ്മുഖങ്ങൾ പറിഞ്ഞു പോകുമ്പോൾ ,മണ്ണിരകളുടെ വഴുക്കലിൽ നഗ്നനായി സൂക്ഷ്മമായ ലൈംഗികസുഖം ആസ്വദിക്കുമ്പോൾ, അന്നാണോ ഞാൻ ഞാനാവുക?'

അസ്തിത്വത്തിൻ്റെ ഘനനീലിമ അല്ലെങ്കിൽ അതാര്യതയാണ് ദുഃഖമായി മാറുന്നത്. ഒന്നും അനാവരണം ചെയ്യപ്പെടാതിരിക്കുമ്പോൾ അബദ്ധങ്ങൾ ചെയ്യുകയാണ്.'അലഞ്ഞവർ അന്വേഷിച്ചവർ' ഒരു നവനോവലാണ്. നവീനമായ അവബോധവും മനഃശാസ്ത്രപരമായ കണ്ടെത്തലുമുള്ള പാത്രസൃഷ്ടിയാണ് ഇതിലുള്ളത്. ഇത് ജീവിതസന്ദേശമല്ല; ജീവിതാനുഭവമാണ്. മനുഷ്യൻ ഇങ്ങനെ ജീവിക്കുന്നു എന്നാണ് ആലേഖനം ചെയ്യുന്നത്. ഇത് ബുദ്ധിപരമായി തട്ടിക്കൂട്ടുന്ന പ്രമേയമോ ആഖ്യാനമോ അല്ല; വ്യക്തിപരമായ ആഘാതമായി വന്നുനിറയുന്ന അനുഭവങ്ങളെ പരിശോധിക്കാനുള്ള ശ്രമമാണ് .ജീവിതം ഓരോ നിമിഷവും കൈയിൽ നിന്ന് വഴുതി പോകുന്നുവെന്ന് വ്യസനസമേതം നോവലിസ്റ്റ് അറിയിക്കാൻ ശ്രമിക്കുകയാണെന്ന് തോന്നും.ഫ്രഞ്ച് നവനോവൽ(നോവു റൂത)പ്രസ്ഥാനത്തിൻ്റെ വക്താവായ അലൻ റോബ്ബേ ഗ്രിയേ പറഞ്ഞതുപോലെ പുറംലോകം ചിതറിക്കിടക്കുന്നത് കൊണ്ട് മനുഷ്യവ്യക്തിയുടെ ബോധവും അങ്ങനെയാവും. ആ ബോധത്തിന് യുക്തി നഷ്ടപ്പെടും .അതിന് ക്രമത്തിലുള്ള പാത ഇല്ലാതാവും. അത് അതിനോട് തന്നെ യുദ്ധം ചെയ്യുന്ന അവസ്ഥയുണ്ടാകും.

'അലഞ്ഞവർ അന്വേഷിച്ചവർ' വീണ്ടും അച്ചടിച്ചിറക്കിയത് 'പാപ്പാത്തി പുസ്തകങ്ങൾ' ആണ്. ഇത് സംഘടിപ്പിച്ചു തന്ന കോട്ടയം പബ്ലിക് ലൈബ്രറിയെ നന്ദിയോടെ ഓർക്കുകയാണ്. 

രജതരേഖകൾ 

1)എഴുത്തുകാരൻ 

ഏത് പാർട്ടിക്കാണോ അധികാരമുള്ളത് ആ പാർട്ടിയിലേക്ക് ചാഞ്ഞുനിന്നു വിളവെടുക്കുന്ന എഴുത്തുകാരുണ്ട്. അവരെ എപ്പോഴും കാണാം. അവർ ഒരു തനിയാവർത്തനം മാത്രമാണ്. അവരെ ഗൗരവത്തിൽ വായിക്കേണ്ട ആവശ്യമില്ല. പാർട്ടിയുടെ അഭിപ്രായം തങ്ങളുടെ അഭിപ്രായമാക്കി  ജനങ്ങളെ ബോധവൽക്കരിക്കാൻ പ്രസംഗിക്കുന്ന എഴുത്തുകാരുണ്ട്.  അവരെ ഗൗരവത്തോടെ വായിക്കേണ്ടതില്ല. ആവർത്തനം മാത്രമാണ്. 

2)ബിമൽ മിത്ര 

ഒരുകാലത്ത് മലയാളത്തിലെ എഴുത്തുകാരനെ പോലെ ഇവിടെ  അറിയപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്ത ബംഗാളി സാഹിത്യകാരനാണ് ബിമൽ മിത്ര. മലയാളികളുടെ മനസ്സുമായി താദാത്മ്യം പ്രാപിച്ച കഥകളും നോവലുകളുമാണ് അദ്ദേഹത്തിൻ്റേത്. ആ കാലഘട്ടത്തിൽ ബംഗാൾ സാഹിത്യം നമുക്ക് ഹൃദ്സ്പന്ദം പോലെ അനുഭവപ്പെട്ടു. എം.എൻ.സത്യാർത്ഥി പരിഭാഷപ്പെടുത്തിയ വിലയ്ക്ക് വാങ്ങാം ,ഇരുപതാം നൂറ്റാണ്ട് എന്നീ നോവലുകൾ ഓർക്കുകയാണ്. ആ കാലത്തെ ഓർമിപ്പിച്ചുകൊണ്ട് ബിമൽ മിത്രയുടെ 'മടക്കയാത്ര' എന്ന കഥ (തന്മ,ജൂലൈ)ഷീന ഈപ്പൻ പരിഭാഷപ്പെടുത്തിയിരിക്കുന്നു .ഈ കഥയുടെ പ്രത്യേകത ഇത് ഇന്ത്യയെ ഓരോ അണുവിലും അറിയുന്നു എന്നതാണ്. ഇന്ത്യയുടെ ഹൃദയം അറിഞ്ഞ് എഴുതുകയാണ്. ഈ കഥയിൽ മധ്യവർഗ്ഗത്തിൻ്റെ സ്വയം വിമർശനത്തെ ഇങ്ങനെ തൊട്ടു കാണിക്കുന്നു: 'പതിനായിരം അടി ഉയരത്തിൽ ഇരുന്നുകൊണ്ട് സാധാരണക്കാരുടെ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് വെറുതെയാണെന്ന് തോന്നി .വിലകൂടിയ ഡിന്നറും മറ്റും കഴിച്ചിട്ട് രാജ്യത്തിൻ്റെ അവസ്ഥയെക്കുറിച്ച് ചിന്തിക്കുന്നത്
അപരാധമാണെന്ന് തോന്നി.'

3)ഡോ. അസീസ് തരുവണ 

'എന്തുകൊണ്ട് പല പല രാമായണങ്ങൾ'(ഗ്രന്ഥാലോകം, ജൂലൈ)എന്ന ലേഖനത്തിൽ ഡോ. അസീസ് തരുവണ രാമായണത്തിന്റെ ഉത്പത്തിയെപ്പറ്റിയും വിവിധ രാമായണ ആഖ്യാനങ്ങളെപ്പറ്റിയും വിവരിക്കുന്നു. വാത്മീകി മഹർഷിക്ക് മുമ്പുതന്നെ രാമകഥയെപ്പറ്റിയുള്ള വാമൊഴി ആഖ്യാനങ്ങൾ ഉണ്ടായിരുന്നുവെന്ന് ഗവേഷകരെ ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കുന്നു. ശ്രീരാമദാസ ഗൗഡൻ്റെ 'ഹിന്ദുത്വം' എന്ന ഗ്രന്ഥത്തിൽ പത്തൊൻപത്  രാമായണങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടെന്നും അവ ഏതെല്ലാമാണെന്നും അദ്ദേഹം അറിയിക്കുന്നുണ്ട്. 

4)എം.എൻ.വിജയൻ

ഒരു ദാർശനികൻ്റെ ഭാഷയും ചിന്തയുമാണ് എം.എൻ. വിജയനുണ്ടായിരുന്നത്. അദ്ദേഹം എല്ലാറ്റിന്റെയും വിമർശകനായിരുന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: 'ആത്മീയവും ഭൗതികവുമായ ദർശനങ്ങളെല്ലാം അതിജീവനത്തിന് വേണ്ടി കണ്ടുപിടിച്ചതാണ്. അകത്തും പുറത്തുമുള്ള ലോകത്തെ തിരിച്ചറിയാൻ കഴിയാതെ വരുമ്പോൾ ദാർശനികപ്രശ്നങ്ങളുണ്ടാകുന്നു.'

5)ജിദ്ദു കൃഷ്ണമൂർത്തി 

മഹാനായ ഇന്ത്യൻ തത്വചിന്തകൻ  ജിദ്ദു കൃഷ്ണമൂർത്തി പറഞ്ഞു: 'ഒരാൾ വെറുതെ ശ്രമിച്ചാൽ സ്വതന്ത്രനാകാൻ കഴിയില്ല; സത്യത്തെ അറിയണം.' അതാണ് സ്വതന്ത്രനാക്കുന്നത്. സത്യത്തെ അറിയാൻ സത്യസന്ധനാവണം. അത് തിരികെ തരുന്നത് ജ്ഞാനമാണ്. 

6)ദൈവം 

നമുക്ക് ഇന്ദ്രിയങ്ങളും ബുദ്ധിയും വൈഭവങ്ങളും തന്ന അതേ ദൈവം തന്നെയാണ് അവ ശരിയായി ഉപയോഗിക്കാനാവാത്ത വിധത്തിൽ നമ്മെ പ്രതിസന്ധിയിലാക്കിയതെന്ന് എനിക്ക് വിശ്വസിക്കാൻ ബാധ്യതയൊന്നുമില്ല -പ്രമുഖ ജ്യോതിശാസ്ത്രജ്ഞനായ ഗലീലിയോ അഭിപ്രായപ്പെട്ടു.

7)ഗോപി കൊടുങ്ങല്ലൂർ

നല്ലപോലെ പ്രസംഗിക്കാനും എഴുതാനും കഴിവുണ്ടായിരുന്ന ഗോപി കൊടുങ്ങല്ലൂരിന് ആ സിദ്ധികളൊന്നും  വേണ്ടപോലെ ഉപയോഗിക്കാൻ കഴിയാതിരുന്നത് സാഹിത്യപ്രവർത്തക  സഹകരണ സംഘത്തിലെ ആ ജോലിയായിരുന്നു. ഒരാൾക്ക് പ്രതിഭ തെളിയിക്കാനും പറന്നുയരാനും പ്രയാസമുണ്ടാക്കുന്നതാണ് ഇത്തരം സ്ഥാപനങ്ങളിലെ ജോലി.

8)ജോർജ് എലിയറ്റ് 

ജോർജ് എലിയറ്റ് എന്ന പേര് ഒരു എഴുത്തുകാരിയുടേതാണ്. മേരി ആൻ ഇവാൻസ്(1819-1880)എന്ന  ഇംഗ്ലീഷുകാരി സ്വതന്ത്രമായി എഴുതാനും പുരുഷലോകത്തിന്റെ അംഗീകാരം നേടാനും ഒരു കള്ളപ്പേര് ഉപയോഗിക്കുകയായിരുന്നു. ദ് മിൽ ഓൺ ദ് ഫ്ളോസ്, മിഡിൽമാർച്ച് തുടങ്ങിയ കൃതികൾ എലിയറ്റിനെ പ്രശസ്തയാക്കി.

9)സ്ത്രീകൾ 

സ്ത്രീകളെ മനസ്സിലാക്കാൻ പോകരുതെന്ന് പ്രമുഖ ഐറിഷ് നാടകകൃത്ത് ഓസ്കാർ വൈൽഡ് പറഞ്ഞു, അവരെ സ്നേഹിച്ചാൽ മതി.

അക്ഷരജാലകം /എം.കെ. ഹരികുമാർ /കഥാര്‍സിസ്‌ ചിന്തകൾ





മനുഷ്യർക്ക് കഠിനമായ വികാരങ്ങളുണ്ട്. അത് ഭാരമായി  കൊണ്ടുനടക്കുന്നവരാണ് അധികവും. മനസിനെ മഥിക്കുന്ന ഭയവും വിഷാദവും ഒഴിയാബാധ പോലെ പിന്തുടർന്നേക്കാം. ചിലരെ ഒരു പ്രായം കഴിയുന്നതോടെ ഓർമ്മകൾ ആക്രമിക്കും.ബാല്യ ,കൗമാര, യൗവ്വനകാലത്തെ ഓർമ്മകൾ വന്ന് ശ്വാസം മുട്ടിക്കും. മനസ്സിലെ മഥനം നിമിത്തം ചിരിക്കാൻ മറന്നവരുണ്ട്. അവരോട് സഹതാപത്തോടെയും സ്നേഹത്തോടെയും സംസാരിച്ചാലും അവർ പരുക്കനായി പെരുമാറും. അവർക്ക് തങ്ങളെ വലിഞ്ഞുമുറുക്കിയിരിക്കുന്ന അസുഖകരമായ ചിന്തകളിൽ നിന്ന്  വിമോചനം സാധ്യമാകുന്നില്ല. ഇവിടെയാണ് കഥാർസിസ് പ്രസക്തമാകുന്നത് .
കഥാർസിസ് എന്നത് ഒരു ഗ്രീക്ക് പദമാണ്. ശുദ്ധീകരണം എന്ന് അർത്ഥം പറയാം. മനസ്സിൽ കാലങ്ങളായി തളംകെട്ടി കിടക്കുന്ന വികാരങ്ങൾ പുറത്തേക്ക് പോകുന്നത് ആശ്വാസമാണ്. അടിഞ്ഞുകൂടിയ വികാരങ്ങൾ പ്രകടിപ്പിക്കാൻ അവസരമുണ്ടായാൽ ശുദ്ധീകരണം എളുപ്പമായി. അതുകൊണ്ടാണ് കഥാർസിസിനെ ഗ്രീക്ക് തത്വജ്ഞാനിയായ അരിസ്റ്റോട്ടിൽ ദുരന്തനാടകവുമായി ബന്ധിപ്പിച്ചത്. നാടകത്തിലെ ദുരന്തം കാണുന്നതോടെ പ്രേക്ഷകനിൽ ഒരു പരിവർത്തനമുണ്ടാകുന്നു. അവനിൽ കെട്ടിക്കിടക്കുന്ന ദു:ഖവും ഭയവും സമ്മർദ്ദവും പുറത്തു പോകാനിടയാക്കുന്നു. ഒരു ശുദ്ധീകരണ പ്രക്രിയയാണ് അവിടെ സംഭവിക്കുന്നത്. അവൻ്റെ അമർഷം പതഞ്ഞ് പുറത്തുവരുന്നു .

സംഘർഷം ലഘൂകരിക്കാൻ 

പല വികാരങ്ങളും പുറത്തു പ്രകടിപ്പിക്കാനാവാതെ ഉള്ളിൽ സംഭരിച്ചുവയ്ക്കുന്നവരുണ്ട് .അവരുടെ വികാരവിമലീകരണം സാധ്യമാവുന്നത്  സാഹിത്യകൃതികൾ വായിക്കുമ്പോഴോ , സിനിമയോ നാടകമോ കാണുമ്പോഴോ ആയിരിക്കും. അവർ വായിക്കുമ്പോൾ  അനുഭവിക്കുന്ന മാനസികവിഷമങ്ങൾ തങ്ങളുടെയുള്ളിലെ സംഘർഷം ലഘൂകരിക്കാൻ സഹായിക്കുന്നു. ഒരു സർഗാത്മകകലാകാരൻ പരിധിവിട്ട് മാനസിക സംഘർഷത്തിലേക്ക് വീഴാനുള്ള സാധ്യത ഏറെയാണ്. എന്നാൽ എഴുതുമ്പോഴോ വരയ്ക്കുമ്പോഴോ അതിന് ആശ്വാസം ലഭിക്കുന്നു. ഉള്ളിൽ സംഭരിച്ചുവച്ചിരിക്കുന്ന വികാരങ്ങളും  ആശയപരമായ ആഘാതവും ഒഴിഞ്ഞുപോകാൻ കിട്ടുന്ന അവസരമായി രചനാപ്രക്രിയയെ  കാണാവുന്നതാണ്.

സാധാരണ ജീവിതത്തിലും കഥാർസിസ് വേണം. മാനസികോർജം അല്ലെങ്കിൽ നവീകരണം, ഉന്മേഷം, ഉത്തേജനം ഉണ്ടാകാൻ കഥാർസിസ് അനിവാര്യമാണ്. കഥാർസിസ് നേടാൻ കരയുകയോ സിനിമ കാണുകയോ വേണമെന്നില്ല. അനുദിന ജീവിതത്തിൽ അതിനെക്കുറിച്ച് അവബോധം ഉണ്ടായാൽ മതി .നാം ഇരുട്ടിനെയാണോ പ്രകാശത്തെയാണോ തേടേണ്ടതെന്ന ഉറച്ചതും വ്യക്തവുമായ അറിവാണ് കതാർസിസിന് ആവശ്യമായിട്ടുള്ളത്. ജോലി ചെയ്ത് വല്ലാതെ മുഷിഞ്ഞിരിക്കുന്ന ഡോക്ടർക്ക് കഥാർസിസ് കിട്ടാൻ അഞ്ച് മിനിറ്റ് നേരത്തെ ബ്രേക്കു മതി .ഇരുപത്തഞ്ച് രോഗികളെ നോക്കി കഴിയുമ്പോൾ ഒരു മടുപ്പുണ്ടാകാം. ഒരേ വികാരം തന്നെ മനസ്സിൽ അടിഞ്ഞുകൂടി ഭാരം സൃഷ്ടിക്കാം. അതിൽ നിന്ന് രക്ഷപ്പെടാൻ പുറത്തിറങ്ങി വരാന്തയിലൂടെ ഒന്ന് നടക്കുകയോ  ഒരു ചായ കുടിക്കുകയോ ചെയ്താൽ മതി. അല്ലെങ്കിൽ ഒരു സന്ദേശത്തിന് വേണ്ടി മൊബൈലിൽ ആരോടെങ്കിലും ചാറ്റ് ചെയ്യാം. ഒരു റിങ്ടോൺ, ഒരു പദ്യശകലം, ഒരു സിനിമാപോസ്റ്റർ, ഒരു ഷോർട്ട് റീൽ എന്നിവയിലൂടെ കടന്നുപോയാൽ ശുദ്ധീകരണമായി. ഇതിന് വേണ്ടതായ സമയം പരമാവധി അഞ്ചുമിനിട്ടാണ്. 

ഓരോ വ്യക്തിക്കും ഈ മാറ്റം ആവശ്യമാണ്. സമ്മർദ്ദമുണ്ടാക്കുന്ന തൊഴിലുകളാണ് ഇന്നത്തെ പ്രത്യേകത. തൊഴിലിൽ അനിശ്ചിതമായ ചലനങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. അതിനോട് മല്ലിട്ട് മനസ് ഒറ്റയടിപ്പാതയിൽ പെട്ടുപോകുന്നത് സ്വാഭാവികമാണ് .ദീർഘകാലം ഇതേ രീതിയിൽ ജോലിചെയ്യുന്ന ഒരാളുടെ മനസ്സിൽ നിന്ന് പഴയകാല സുഹൃത്തുക്കളോ ബന്ധുക്കളോ ഓർമ്മകളോ ഇറങ്ങിപ്പോകാൻ സാധ്യതയുണ്ട്.പതിറ്റാണ്ടുകൾക്ക് മുമ്പ് സ്ത്രീപുരുഷ ഭേദമെന്യേ മലയാളികൾ ശീലമാക്കിയിട്ടുള്ള വെറ്റിലമുറുക്ക് കഥാർസിസ് ആയിരുന്നു. ജീവിതസന്ദർഭങ്ങളെ അനായാസമായി നേരിടാൻ ഒന്നു മുറുക്കുന്നതിലൂടെ കഴിയുമായിരുന്നു. ഒരു മുറുക്കിത്തുപ്പിൽ വിരസതയും ആത്മനിന്ദയും പുറത്തേക്ക് തെറിച്ചുപോകും.

ശുദ്ധീകരിക്കാൻ 

പ്രായമാകുന്നത്‌ ശാരീരത്തിൻ്റെ വിധിയാണ്‌;മാനസികമായ വിധിയല്ല. എല്ലാവര്‍ക്കും ഒരേ സമയം പ്രായമാകുന്നില്ല.ചിലര്‍ ചെറുപ്പം മുതലേ പ്രായത്തെ തേടിപ്പോകുന്നു. അവര്‍ കൗമാരം എത്തുന്നതോടെ പ്രായത്തോട്‌ കൂടുതല്‍ പക്ഷപാതിയാകുന്നു. അവരുടെ നോട്ടം ,ചലനം, വിശ്രമവേളകളിലുള്ള ഇടപഴകല്‍ എല്ലാം പ്രായത്തോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനു വേണ്ടിയാണെന്നു
തോന്നും. അടുത്തു കഴിഞ്ഞിരുന്നവരോട്‌ ,ഉറ്റമിത്രങ്ങളോട്‌ ,അവര്‍ പ്രായത്തിന്‍റെ ‘മാനിഫെസ്റ്റോ ‘പ്രഖ്യാപിക്കും. ഇവിടെ വയസ്സാവുകയെന്നത്‌ വിധിയായി തീരുന്നു. എന്നാല്‍ പ്രായത്തെ ഭയപ്പെട്ടും അകറ്റിയും ജീവിക്കാം. ജീവന്‌ ഇത്‌ കുറച്ചൊക്കെ ആവശ്യമാണ്‌.ചില സംവേദനങ്ങള്‍ ചെറുപ്പത്തില്‍
ഉദിച്ച്‌ അസ്തമിക്കുന്നുണ്ട്‌. പിന്നീട്‌ നമുക്കവയെ കാണാനാകുന്നില്ല. അവയെ സൂക്ഷ്മതയോടെ നിലനിര്‍ത്താനാവശ്യമായ തടങ്ങള്‍ കണ്ടുപിടിക്കുന്ന
പ്രക്രിയയാണ്‌ കഥാര്‍സിസ്‌. പലരും പറയും ജീവിതത്തില്‍ യുവത്വം നിലനിര്‍ത്തണമെന്ന്‌ .എന്നാൽ  ജീവിതത്തില്‍ വേണ്ടത്‌
ബാല്യമാണ്‌. ബാല്യത്തിനു മാത്രമുള്ള വിമലീകരിക്കപ്പെട്ട സങ്കല്പങ്ങളും ആഗ്രഹങ്ങളുമുണ്ട്‌. ചില പിണക്കങ്ങള്‍ നമ്മെ ശുദ്ധീകരിക്കും. ഇതും കഥാർസിസാണ്‌. അരിസ്റ്റോട്ടില്‍ പറഞ്ഞ കഥാർസിസ്‌ വിമോചനാത്മക ശുദ്ധിയാണ്‌.മനുഷ്യന്‌ വൈകാരികമായ ഒരു ട്വിസ്റ്റ്‌ വേണം.നാടകങ്ങളിലെ കഥാർസിസ്‌ വൈകാരികമായ പുനഃസ്ഥാപനമാണ്‌. നാടകാന്ത്യം പ്രേക്ഷകര്‍ക്ക്‌ സമ്പൂര്‍ണ്ണമായ വൈകാരികോല്‍ക്കര്‍ഷം, നവോന്മേഷം എന്നിവ നല്‍കുന്ന പ്രക്രിയയാണത്‌.

ടെന്‍ഷന്‍, മുഷിപ്പ്‌ എന്നിവ മറികടക്കാന്‍ നമുക്കൊരു
മാര്‍ഗ്ഗം വേണം. അത്‌ ചിലപ്പോള്‍ ഒരു യാത്ര പോകലാകാം ;പാട്ടു കേൾക്കലാകാം.എത്ര ആഹ്ളാദകരമായ കാര്യമായാലും
സദാസമയവും ചെയ്യാനൊക്കില്ല. ഒരു മാറ്റം വേണം. ഉപയോഗിച്ച്‌ മടുത്ത മാനസികനിലയെ തരണം ചെയ്യേണ്ടതുണ്ട്‌. ഈ തരണം ചെയ്യലാണ്‌ കഥാർസിസ്‌. റഷ്യന്‍ എഴുത്തുകാരി നതാലി സാറോട്ട്‌(Nathalie Sarraute)പറഞ്ഞത്‌ എഴുത്തു തന്നെ
ഒരു കഥാര്‍സിസ്‌ എന്നാണ്‌. എഴുതുക എന്നാല്‍ ഒരു പ്രതികരണമാണ്‌. അത്‌ മനസ്സിനെ കെട്ടഴിച്ചുവിടും. വിമോചനം തന്നെയാണത്‌. ഇങ്ങനെയുള്ള കഥാര്‍സിസ്‌ ജീവിതത്തിന്‍റെ ശീലമാക്കാന്‍ ഏതൊരാള്‍ക്കും കഴിയും.തുടര്‍ച്ചയായി ജോലി ചെയ്ത്‌ മനസ്സ്‌ ക്ഷീണിച്ചിരിക്കുന്ന ഒരാള്‍ക്ക്‌
അതില്‍ നിന്ന്‌ രക്ഷപ്പെടാന്‍ എന്തെങ്കിലും വേണം .നല്ല ഓര്‍മ്മകള്‍ പോലും രക്ഷാമാര്‍ഗ്ഗമാണ്‌. മനസ്സ്‌ സ്വയം ഉണ്ടാക്കുന്ന ചില ടെക്‌നിക്കുകളുണ്ട്‌. ഏതൊന്നില്‍ നിന്നും രക്ഷ നേടാന്‍ മനസ്സിനു പ്രത്യേക കഴിവുണ്ട്, സിനിമാടിക്കറ്റിനു വേണ്ടി മണിക്കൂറുകളോളം ക്യൂ നില്‍ക്കുന്നവരെ കണ്ടിട്ടുണ്ട്‌. ടിക്കറ്റു കിട്ടി തീയേറ്ററിലെത്തിയാല്‍ അവര്‍ എല്ലാം മറക്കും. ടിക്കറ്റിനു വേണ്ടി ക്യൂ നില്‍ക്കുന്ന സമയത്തും അയാള്‍ അതിജീവിക്കുന്നുണ്ട്‌.തൊട്ടടുത്ത്  നില്‍ക്കുന്നവരെപ്പോലും അയാള്‍ സഹിക്കുന്നത്‌ മനസ്സ്‌ ഒരുക്കുന്ന ടെക്‌നിക്കുകള്‍ മൂലമാണ്‌.

ഭ്രാന്തമാവാതിരിക്കാൻ 

പക്ഷേ മനുഷ്യന്‍ സ്വയം കണ്ടെത്തേണ്ട കഥാര്‍സിസ്‌ ഇതില്‍ നിന്നു ഭിന്നമാണ് .എന്തിനും ഏതിനും മടുപ്പിക്കുന്ന സ്വഭാവമുണ്ട്‌ .ഒരു ടിവി ചാനല്‍ തന്നെ ഒരാള്‍ക്ക്‌ സ്ഥിരമായി  നോക്കിക്കൊണ്ടിരിക്കാനാവില്ല; മാറ്റിക്കൊണ്ടേയിരിക്കുകയെന്നത്‌ മറ്റൊരു വിധിയാണ്‌.
അയാള്‍ ചാനല്‍ മാറ്റിക്കളിക്കുന്നത്‌ മനസ്സിനെ നിലനിർത്താനുള്ള അടവാണ്‌. ചാനല്‍ മാറ്റിയില്ലെങ്കില്‍ ,ഒരേ ദൃശ്യങ്ങള്‍ കണ്ട്‌ നാം തകരും. പല ഭരണാധികാരികൾക്കും അറിയില്ല ശാരീരികമായ പീഡനത്തേക്കള്‍ വലുതാണ്‌ ഒരേ ദൃശ്യങ്ങള്‍ തന്നെ മണിക്കൂറുകള്‍ കാണിക്കുന്നതെന്ന്‌.
ഇതറിഞ്ഞിരുന്നുവെങ്കില്‍ ഗ്വാണ്ടനാമ ജയിലുകളില്‍ വന്‍ പീഡനങ്ങള്‍ക്കു പകരം ടിവി ദൃശ്യങ്ങള്‍ തുടരെ കാണിച്ച്‌ തടവുകാരെ പീഡിപ്പിക്കുമായിരുന്നു.ഒരേ ദൃശ്യങ്ങള്‍ കാണാനായി വിധിച്ചാല്‍ കുറേ കഴിയുമ്പോള്‍ അയാള്‍ എല്ലാ സ്വാഭാവിക ഊര്‍ജ്ജവും നഷ്ടപ്പെട്ട് ഭ്രാന്തനായി മാറും.പ്രണയത്തിനുപോലും മനസ്സിനെ ബോറടിപ്പിക്കാന്‍ കഴിയും.പ്രണയവും ഒരു ഭാരം എടുത്തുവെയ്ക്കലാണ്‌. മറ്റൊരാളുടെ മനസിനെക്കുറിച്ചുള്ള 
അറിവുകളുടെ ,വികാരങ്ങളുടെ, ബോധങ്ങളുടെ ബലാബലമാണത്‌. ഇതില്‍ ഒറ്റപ്പെടലും സംശയവും അസൂയയും വിദ്വേഷവും വന്നുകൊണ്ടിരിക്കും. അതുകൊണ്ട്‌ പ്രണയത്തിനിടയിലും മൗനം അനിവാര്യമായിത്തീരുന്നു.പ്രണയത്തിന്നിടയില്‍
വഴക്ക്‌ ഔഷധമാണ്‌. വേര്‍പിരിയല്‍ അത്യാഹിതത്തിന്‍റെ ഒഴിഞ്ഞുപോക്കാണ്‌. പരസ്പരം വെറുക്കുന്നത്‌ പ്രണയത്തിന്‍റെ കഥാര്‍സിസാണ്‌. ഇതെല്ലാം മനസ്സിനുള്ള  പരിചരണമാണ്. ഇത് പ്രതിജനഭിന്നമാണ്. നാം ശരീരത്തിന്‍റെ മര്‍ദ്ദം ,കൊഴുപ്പ്‌,
പഞ്ചസാര എല്ലാം നോക്കും.  മനസ്സിനോടു ചോദിക്കാതെ ശരീരത്തിനും തന്നിഷ്ടം പ്രവര്‍ത്തിക്കാനറിയാം. ഇത്‌ ശരീരത്തിന്‍റെ കഥാര്‍സിസാണ്.

മനസ്‌ ചലനമില്ലാതെ ജീവിക്കുമ്പോള്‍, അതിന്‍റെ അടഞ്ഞ ലോകത്തെ പരിഷ്കാരങ്ങളും വഴക്കങ്ങളും ശ്വാസം മുട്ടിക്കുമ്പോള്‍ ശരീരം ഏതു വിധേനയും കഥാര്‍സിസിനു ശ്രമിക്കുന്നു. അത്‌ ചിലപ്പോള്‍ രക്തസമ്മര്‍ദ്ദമാകാം,രോഗമാകാം.അതേ സമയം മനസ്സിനെ നാം ഗൗനിക്കുന്നില്ല. മനസ്സിനും ഒരു ജീവിതമുണ്ട്‌;ഒരു ദഹനവ്യവസ്ഥയും ജീവിതക്രമവുമുണ്ട്‌. ഏതു കുരുക്കില്‍ നിന്നും അതിന് യഥേഷ്ടം രക്ഷപ്പെടാനുള്ള സിദ്ധിയുണ്ട്. മനസ്സില്‍ നാം ദീര്‍ഘകാലത്തേക്ക്‌ പല വിഷചിന്തകളും നിക്ഷേപിക്കുന്നു. വിനാശകാരികളായ പദാര്‍ത്ഥങ്ങളടങ്ങിയ
വികാരങ്ങളും ഇഷ്ടങ്ങളും ആഗ്രഹങ്ങളും മനസ്സില്‍ നിശ്ശബ്ദമായി അടിഞ്ഞുകൂടി കിടക്കുന്നുണ്ട്‌. അവയെ ദൂരെയെറിയാൻ ഒരു ശുദ്ധീകരണപ്രക്രിയ മനസ്സിനു കൂടിയേ കഴിയു. ഈ-ക്ളീന്‍സിംഗ്‌ എഫ്ഫെക്റ്റ്‌-മനസ്സിന്‍റെ നിലനില്‍പ്പിന്‌ ആവശ്യമാണ്‌.

ഒരു പ്രശ്നത്തെ ദീര്‍ഘകാലത്തേക്ക്‌ വച്ചു താമസിപ്പിച്ച് സമ്മർദ്ദപ്പെടുന്നതിനേക്കാൾ നല്ലത് അത് ക്രമീകരിച്ച് മനസ്സിനെ പീഡയിൽ നിന്ന് എങ്ങനെ സ്വതന്ത്രമാക്കാമെന്നാണ്‌ ആലോചിക്കേണ്ടത്‌.
ഉദാഹരണത്തിന്‌ നമ്മുടെ കൈയില്‍ ബാങ്കിലിടാനുള്ള ഒരു ചെക്കുണ്ട്‌. ഒരു കൊറിയർ അയയ്ക്കാനുള്ള കവറുമുണ്ട്‌. സുഹൃത്തിനെ സ്വീകരിക്കാന്‍ ,അല്ലെങ്കില്‍ സന്ദര്‍ശിക്കാന്‍ പോകേണ്ടതുണ്ട്‌. ആദ്യത്തെ രണ്ടു പ്രശ്നങ്ങളും നിലനിര്‍ത്തിക്കൊണ്ട്‌ സുഹൃത്തിനെ കാണാന്‍ പോകുന്നത്‌ ആരോഗ്യകരമല്ല. മനസ്സ്‌ പ്രസന്നമായിരിക്കില്ല. നേരത്തെ
ഏല്‍പ്പിച്ച ജോലികള്‍ പൂര്‍ത്തീകരിക്കാനുണ്ടെങ്കില്‍ അവ മനസ്സില്‍
അടിഞ്ഞുകൂടിക്കിടന്ന് അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ടാകും. എന്നാല്‍ ചെക്ക്‌ ബാങ്കിലിടുകയും കൊറിയറ്‍ അയയ്ക്കുകയും ചെയ്തശേഷം സുഹൃത്തിനെ കാണാന്‍ പോകുകയാണെങ്കില്‍ മനസ്സിനുള്ള കഥാര്‍സിസായി. ഉന്മേഷകരവും സുഖകരവുമായിരിക്കും ആ സന്ദർശനം. മനസ്സിന്‍റെ സൗന്ദര്യത്തിനും ജീവിതത്തിനും ഈ
ജോലി തീര്‍ക്കല്‍ അനിവാര്യമാണ്‌. ചിലര്‍ ദീർഘകാലത്തേക്ക് ചില കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാതെ മാറ്റി വയ്ക്കും.ഇത് സുഖം തരുകയില്ല. മാത്രമല്ല മനസ്സ്‌
ശരീരത്തില്‍ ഭാരമാവുകയും ചെയ്യും.

മനസിനു പരിചരണം വേണം

മനസ്സില്‍ നിന്നു വേണ്ടത്ര പരിചരണം കിട്ടാതെ വരുമ്പോള്‍ ശരീരത്തിനും നിയന്ത്രണം നഷ്ടപ്പെടും. ജീവിതത്തിലെത്രയും കഥാര്‍സിസ്‌ ആകാമൊ അത്രയും നല്ലതാണ്‌. മറ്റുള്ളവരുമായുള്ള ഇടപഴകലില്‍ ഇത്‌ രസം പകരും. ഒരാളോടുള്ള പക ,ദേഷ്യം തുടങ്ങിയ വികാരങ്ങള്‍ മനസ്സില്‍ കെട്ടികിടക്കാതിരിക്കണമെങ്കില്‍ കഥാര്‍സിസ്‌ വേണം. ഏത് വികാരത്തെയും ശുദ്ധീകരിക്കുക എന്നത്‌ നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടത്തിന്‍റെ ഭാഗമാണ്‌. മനസിനെ പരിചരിച്ചുകൊണ്ടല്ലാതെ ഈ മുറ്റത്ത് ഇനി ഒരു സംസ്ക്കാരവും അതിജീവിക്കില്ല. ഇത്രയും കാലം ബുദ്ധിയെയും ആത്മീയതയെയും നാം പല വിധത്തില്‍ സേവിച്ചു. ആത്മീയതയെ വ്യാഖ്യാനിക്കുകയും
കല അനുഷ്ഠാനമാക്കുകയും ചെയ്തു  എത്ര നൂറ്റാണ്ടുകള്‍ മനസ്സിനെ അവഗണിച്ചു! ഇതിന്‍റെ ഫലമോ,ക്ളിനിക്കുകളില്‍ പോകേണ്ടിവന്നിട്ടില്ലാത്ത അനേകം പേര്‍ മാനസിക തകരാറുള്ളവരായിരിക്കുന്നു. മനസ് കുഴപ്പമുണ്ടാക്കികൊണ്ടേയിരിക്കും. ആധുനികലോകത്ത്‌ മനസ്സിനെ
ശ്രദ്ധിക്കാനൊന്നും ആര്‍ക്കും നേരം കിട്ടുകയില്ലെന്നത്‌ ശരിയായിരിക്കാം. പക്ഷേ ഓരോ വ്യക്തിയും ആഹാരം കഴിക്കുന്നതുപോലെ പ്രാധാന്യം കൊടുക്കേണ്ട
കാര്യമാണിത്‌.അമേരിക്കന്‍ ചലച്ചിത്ര സംവിധായകനായ ഗ്രെഗ്‌ ഹാരിസണ്‍ പറഞ്ഞത്‌ ഇന്നത്തെ സമൂഹത്തില്‍ കഥാര്‍സിസിന്‌ സാധ്യതയില്ലാതായിരിക്കുന്നു എന്നാണ്. 
ചുറ്റുമുള്ള ലോകത്തില്‍ നമുക്ക്‌ ലയിച്ചു ചേരാം. പല ശരീരങ്ങളില്‍
ഒന്നാകാം. എന്നാല്‍ നമുക്ക്‌ മാത്രമായി അതിജീവനം പറ്റില്ലെന്ന് ഗ്രെഗ്‌ പറയുന്നു. ഇത്‌ വാസ്തവമല്ല. ഈ കാലത്ത്‌ മനുഷ്യന്‍റെ അസ്തിത്വം മനസ്സിന്‍റെ അസ്തിത്വത്തെ ആശ്രയിച്ചാണിരിക്കുന്നത്‌. മനസ്സിന്‍റെ യാത്രയെ സുഗമമാക്കുന്നത്‌ കഥാര്‍സിസാണ്‌.

രജതരേഖകൾ

1)രാജൻ കൈലാസ് 

കരുമാടിയിലെ പാതിയുടഞ്ഞ ബുദ്ധനെ തന്നിലേക്കാവാഹിച്ച് രാജൻ കൈലാസ് എഴുതിയ 'പാതിയുടഞ്ഞൊരു ബുദ്ധൻ'(എഴുത്ത്,ആഗസ്റ്റ്) ചിന്തിപ്പിക്കുന്നു;ഭാവനയിൽ പുരുഷനെ പുന:സൃഷ്ടിക്കുന്നു. ഒരു വശം നഷ്ടപ്പെട്ട ബുദ്ധൻ്റെ സംഭാഷണം ഇങ്ങനെ: 'ഒരുനാളെന്നെ തല്ലിയൊടിച്ചവർ 
നിന്നെത്തേടിയുമെത്തും'.

2)ശത്രുഘ്നൻ 

ശത്രുഘ്നൻ്റെ കഥകളെക്കുറിച്ച് മനോജ് വീട്ടിക്കാട് എഴുതിയ ലേഖനം 'ഉന്മാദികളുടെയും ഏകാകികളുടെയും  കഥകൾ'(കലാപൂർണ, ജൂലായ്) ഉചിതമായി .ഒരു ഓർമ്മപ്പെടുത്തലായി. 90കളിൽ ശത്രുഘ്നൻ സാഹിത്യക്യാമ്പുകളിലും  പ്രഭാഷണവേദികളിലും  സജീവമായിരുന്നു. പിന്നീട് അദ്ദേഹം നിത്യപ്രത്യക്ഷതയ്ക്ക് ഇടവേള കൊടുത്ത് ദൃശ്യമാധ്യമത്തിലേക്ക് മാറി. ലളിതമെന്ന് തോന്നുന്ന ജീവിതപ്പുറങ്ങളിൽ അന്തർലീനമായ  അസാധാരണവും സങ്കീർണവുമായ അവസ്ഥ എന്താണെന്ന് ശത്രുഘ്നൻ്റെ  കഥകൾ അന്വേഷിക്കുന്നതായി ലേഖകൻ കണ്ടെത്തുന്നു.

3)വാൻഗോഗ് 

ദൈവത്തെ അറിയാനുള്ള ഏറ്റവും നല്ല മാർഗ്ഗം, പ്രശസ്ത ചിത്രകാരനായ വാൻഗോഗ് ഇങ്ങനെ നിർദ്ദേശിക്കുന്നു: 'ദൈവത്തെ അറിയാൻ വെറുതെ പലതിനെയും സ്നേഹിക്കുക .ഈ സുഹൃത്തിനെ, ഈ വ്യക്തിയെ, ഈ വസ്തുവിനെ, നിങ്ങൾക്ക് ഇഷ്ടമുള്ള എന്തിനെയും. നിങ്ങൾ ദൈവത്തെ അറിയാൻ സഹായിക്കുന്ന ശരിയായ പാതയിലായിരിക്കും. ഇതാണ് ഞാൻ എന്നോട് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. ദൈവത്തെ കൂടുതൽ അറിയാൻ ശ്രമിച്ചുകൊണ്ടിരിക്കണം. ഉദാത്തവും  ഉന്നതവും യഥാർത്ഥവും അഗാധവുമായ സ്നേഹത്തോടെ'.

4)അരവി

ബാംഗ്ളൂരിൽ നിന്ന് 'മിനിമാഗസിൻ' പ്രസിദ്ധീകരിച്ചിരുന്ന അരവിക്ക്  സാഹിത്യകാരന്മാരുമായി വിപുലമായ  സൗഹൃദമുണ്ടായിരുന്നു .അരവിയുടെ ഒരു പാഷനായിരുന്നു മാഗസിൻ. അദ്ദേഹം മലയാളത്തിലെ നവതരംഗ സാഹിത്യത്തിന് പ്രചാരം നൽകിയ പ്രധാന വ്യക്തികളിലൊരാളാണ്.  അരവി എഴുതിയ 'കൊളാഷിന് മുമ്പും പിമ്പും'(പ്രവാസശബ്ദം, ജൂൺ) എന്ന ലേഖനത്തിൽ ഇങ്ങനെ വായിക്കാം: 'ഓർമ്മകൾ ഒന്നിന്റെയും തുടർച്ചയല്ല. ഇടിവെട്ടുമ്പോൾ കൂൺ പൊന്തുമെന്ന്  പണ്ട് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. അസമയത്തും, ആവശ്യമില്ലാതെ അവ തല നീട്ടും.' അരവിയുടെ ജീവിതത്തെയും  പത്രപ്രവർത്തനത്തെയും ഓർമിച്ചെടുക്കുന്ന ഏതാനും പേരുടെ ലേഖനങ്ങളുടെ സമാഹാരമാണ് 'കൊളാഷ്' എന്ന പേരിൽ പ്രസിദ്ധീകരിച്ച പുസ്തകം.

5)ഓണപ്പതിപ്പ് 

ഒരുകാലത്ത് മലയാളത്തിലെ ഓണപ്പതിപ്പുകൾ ഗൗരവമായ സാഹിത്യ, സാംസ്കാരിക ചിന്തകൾ അവതരിപ്പിച്ചിരുന്നു. കൈനിക്കര കുമാരപിള്ള മഹർഷി അരബിന്ദോയെക്കുറിച്ചെഴുതിയ  ലേഖനം കണ്ടാൽ ആരാണ് ആവേശത്തോടെ വായിക്കാതിരിക്കുക! രവിവർമ്മ, ചിറയിൻകീഴ് ശ്രീകണ്ഠൻ നായർ, സി.എൻ.കരുണാകരൻ തുടങ്ങിയവരുടെ പെയിൻ്റിംഗുകളും  അച്ചടിക്കുമായിരുന്നു.പിന്നീട് ചില പ്രധാന പത്രങ്ങളിൽ വാണിജ്യ വിജയത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയുടെ ഫലമായി മസാല ഫീച്ചറുകൾ പ്രത്യക്ഷപ്പെട്ടു.അങ്ങനെ ഓണപ്പതിപ്പുകൾ മികച്ച വായനയ്ക്കുള്ള വിഭവം അല്ലാതായിത്തീരുകയായിരുന്നു. ഓണപ്പതിപ്പുകൾ സൂക്ഷിച്ചു വയ്ക്കുന്ന ശീലത്തിന് മാറ്റമുണ്ടായി.

6)കെ. ഹരിനാരായണൻ 

പൂനയിൽ താമസിച്ചുകൊണ്ട് ഹരിനാരായണൻ മലയാളസാഹിത്യത്തിൽ ഇടപെട്ടത് മനസ്സിലാക്കേണ്ടതാണ്. അദ്ദേഹം ഒരു പ്രവാസി മാസിക (പ്രവാസിശബ്ദം) തുടങ്ങി. അതിനും പുറമെ മലയാള എഴുത്തുകാർക്ക് വേണ്ടി ഒരു സാഹിത്യ അവാർഡ് ഏർപ്പെടുത്തുകയും ചെയ്തു. കാൽ നൂറ്റാണ്ടിലേറെ കാലമായി ഹരിനാരായണൻ പ്രവർത്തനം തുടങ്ങിയിട്ട്.'പ്രവാസിശബ്ദം' ആരംഭിച്ചതോടെ ധാരാളം എഴുത്തുകാർക്ക് പ്രത്യക്ഷപ്പെടാനും എഴുതി വളരാനും അവസരമുണ്ടായി.  ഹരിനാരായണൻ സംഘടിപ്പിച്ചിരുന്ന സാഹിത്യസമ്മേളനങ്ങൾ പ്രധാന സംവേദന സദസ്സുകളായി മാറിയതോർക്കുകയാണ്. മാനസി,എം. ജി.രാധാകൃഷ്ണൻ, ബാലകൃഷ്ണൻ തുടങ്ങിയ കഥാകൃത്തുക്കൾ ആ സമ്മേളനങ്ങളിൽ പങ്കെടുത്തിരുന്നു.

7)കാട്ടൂർ മുരളി 

മുംബൈയിലെ ജീവിതാനുഭവങ്ങളാണ് കാട്ടൂർ മുരളിയുടെ കരുത്ത്. അദ്ദേഹം എഴുതിയ 'വിശ്വാസ് കുൽക്കർണിയോട് സഹതപിക്കുന്നവർ കൈപൊക്കുക'(പ്രവാസിശബ്ദം, ജൂൺ)എന്ന കഥയും ഇത് ദൃഢപ്പെടുത്തുന്നു. എഴുപതുകളിൽ യുവാക്കളുടെ ഹരമായിരുന്ന കാച്ചെണ്ണയും കൃഷ്ണതുളസിയും വരുത്തിയ 'വിന'യാണ് ഈ കഥയിൽ ചുരുളഴിക്കുന്നത് .ഈ വാചകം അത് സ്പഷ്ടമാക്കിത്തരും:'അവളുടെ അരക്കെട്ടു വരെ കുലച്ചു കിടക്കുന്ന അറ്റം കെട്ടിയ കാർകൂന്തലിൽ നിന്നും  പൊഴിയുന്ന ഏതോ കാച്ചണ്ണയുടെയും കൃഷ്ണതുളസിക്കതിരുകളുടെയും സമ്മിശ്രഗന്ധമായിരുന്നു. സത്യം പറഞ്ഞാൽ ആരിലും ഉന്മാദമുണർത്തുന്ന അവാച്യമായ ഒരു മാസ്മരഗന്ധമായിരുന്നു അത്.' വർഷങ്ങൾക്കു മുമ്പ് ഒഎൻവി 'ഉൾക്കടൽ' എന്ന സിനിമയ്ക്ക് വേണ്ടി എഴുതിയ ഗാനത്തിൽ ഈ കൃഷ്ണതുളസിയുണ്ട്:കൃഷ്ണതുളസി കതിരുകൾ ചൂടിയൊരശ്രു കുടി രം ഞാൻ.'എത്ര തലമുറകളെയാണ് ഈ കൃഷ്ണതുളസ് വിശദീകരിച്ചത്!

8)കണ്ണുനീർ

കണ്ണുനീർ വെറും വെള്ളമാണ്; പൂക്കൾക്കും മരങ്ങൾക്കും ഫലങ്ങൾക്കും വെള്ളമില്ലാതെ വളരാനാകില്ല. സൂര്യപ്രകാശവും വേണം. മനസ്സിനേറ്റ മുറിവ് കാലക്രമേണ ഉണങ്ങും. അപ്പോൾ നഷ്ടപ്പെട്ടവരെക്കുറിച്ചുള്ള ഓർമയും സ്നേഹവും നമ്മെ സുഖപ്പെടുത്തുന്ന തരത്തിൽ ഉള്ളിൽ ഉറച്ചിട്ടുണ്ട്'- -ഇംഗ്ലീഷ് കഥാകാരൻ  ബ്രിയാൻ ജാക്യുസ് (1939-2011)പറഞ്ഞു. 

അഭിമുഖം എം.കെ.ഹരികുമാർ /കെ.ജി. മഹേന്ദ്രകുമാർ

  വിമർശനത്തിന്റെ വഴിത്തിരിവ്  # എം.കെ. ഹരികുമാർ രചിച്ച ഉത്തരാധുനികത മരിച്ചു, ഉത്തര- ഉത്തരാധുനികത എന്നീ പുസ്തകങ്ങൾ വിമർശന,സാംസ്കാരിക ചിന്തക...